Jun 2, 2015

കാർ എഞ്ചിൻ ഔട്ട്‌ കമ്പ്ലീറ്റ് ലി ....

ഡിപ്ലോമ കഴിഞ്ഞ് ചുമ്മാ തെക്കുവടക്ക് നടന്നുനടന്ന് ബോറടിച്ചിട്ട്  കിഴക്കുപടിഞ്ഞാറ് നടന്നുതുടങ്ങിയ കാലം. തൃശ്ശൂർ കാൽവരിറോഡിൽ പുതുതായി തുടങ്ങുന്ന പേസ് കപ്യൂട്ടേഴ്സ് എന്ന കമ്പ്യൂട്ടർ സെന്ററിൽ പിള്ളേരെ പഠിപ്പിക്കാൻ ആളെ ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം കണ്ടിട്ട് ഇന്റർവ്യൂവിന് പോയി. ഇന്റർവ്യൂ ചെയ്യാൻ വന്നവർ ബയോഡാറ്റയിൽ വീട്ടുപേര് കണ്ടപ്പോ അച്ഛന്റേം അമ്മേടേം പേരൊക്കെ ചോദിച്ചു. പറഞ്ഞുവന്നപ്പോ ബന്ധുക്കള്. സ്ഥാപനത്തിന്റെ എം.ഡി. ധന്യേച്ചി എന്റെ ഒരു കസിനായിട്ട് വരും. സ്വാഭാവികമായും ഞാൻ പുള്ളിക്കാരീടേം കസിനായിട്ട് വരും. ബന്ധുബലത്തിനു മുന്നില് എന്റെ വിവരമില്ലായ്മ ഒരു തടസ്സമായില്ല. അവിടെ ജോലി കിട്ടി. എന്റെ കൂടെ പഠിച്ച രണ്ടെണ്ണം കൂടെ അവിടെ ജോലിക്ക് കേറി. അരുണും രാകേഷും.

സംഗതി രസമായിരുന്നു. ഇഷ്ടം പോലെ സ്റ്റുഡന്റ്സ് , നല്ല ഓഫീസ്, നല്ല സഹപ്രവർത്തകർ. പിന്നെ ഈ കാണാൻ കൊള്ളാവുന്ന പെമ്പിള്ളേരൊക്കെ വന്ന് സാറേ സാറേ എന്നൊക്കെ വിളിക്കുമ്പോ ഉള്ള ആ ഒരു ഇതില്ലേ....അത് ഞങ്ങൾക്കും ഉണ്ടായി. അങ്ങനെ ആകെമൊത്തം ഒരു അർമ്മാദം. ആ പൂങ്കാവനത്തിൽ ഞങ്ങളങ്ങനെ പൂന്തുവിളയാടിക്കൊണ്ടിരുന്ന കാലം....

ആകെയുള്ള ഒരു ബുദ്ധിമുട്ടെന്താന്ന് വെച്ചാൽ ഹൈദരാബാദ് ഹെഡ്ഓഫീസിൽ നിന്നൊക്കെ ഏതേലും അലവലാതികൾ ഇടക്കിടക്ക് ഫോണ്‍ വിളിക്കും.മുടിഞ്ഞ ഹിന്ദിയായിരിക്കും. എനിക്കാണെങ്കി ഹിന്ദി സിനിമാപ്പേരല്ലാതെ ഒരക്ഷരം അറിയാനും പാടില്ല. അതുകൊണ്ട് എങ്ങാനും ഫോണെടുക്കേണ്ട അവസരം വന്നാൽ പിന്നെ ആകപ്പാടെ ഒരു ടെൻഷനാണ്. ദതാണ് അവിടുള്ള ഏകപ്രശ്നം.

പൊതുവേ ഞാനോ രാകേഷോ ആണ് എന്നും ഏറ്റവുമാദ്യം ഓഫീസിൽ എത്തുന്നത്. റിസപ്ഷനിസ്റ്റും ബാക്കി ഫാക്കുൽറ്റികളും ഫാക്കുല്ട്ടന്മാരും ഒക്കെ പിന്നെയേ വരൂ. അന്ന് ഞാനാണ് ആദ്യം എത്തിയത്. എത്തി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഫോണടിക്കാൻ തൊടങ്ങി. കുരിശ്. പതിവുപോലെ ആദ്യത്തെ രണ്ടുവട്ടം ഞാൻ മൈന്റ് ചെയ്തില്ല. പിന്നേം അടിച്ചപ്പോ കേറി എടുത്തു.

അപ്പുറത്ത് ഏതോ ഷാരൂഖ് ഖാൻ. എന്നോട് "ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ" എന്നോ മറ്റോ ചോദിച്ചു. ഞാൻ "മേനേ പ്യാർ കിയാ"ന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

ഒരുമിനിറ്റ് കഴിഞ്ഞില്ല. പണ്ടാരം പിന്നേം അടിച്ചു. ഇത്തവണ അമീർഖാനായിരുന്നു. അവിടുന്ന് "ദിൽ ഹേ കി മാന്താ നഹീ" ന്നു പറഞ്ഞപ്പോ "അകേലേ ഹം അകേലേ തും" എന്നും പറഞ്ഞ് ഫോണും വെച്ച് ഞാൻ പുറത്ത് പോയിനിന്നു. അല്ല പിന്നെ, ദേഷ്യം വരില്ലേ....കമലാക്ഷി ടീച്ചറും യോഹന്നാൻ മാഷുമൊക്കെ ആയ പണി മൊത്തം നോക്കീട്ടും പഠിക്കാത്ത ഹിന്ദിയാണിപ്പൊ ഇനി ഇവന്മാർക്ക് വേണ്ടി പഠിക്കാൻ പോണത് .

വല്ല്യ താമസമില്ലാതെ അകത്തൂന്ന് പിന്നേം ഫോണടിക്കുന്ന കേട്ടു. ഒപ്പം തന്നെ ദേ രാകേഷും കേറിവരുന്നു. ഹാവൂ, സദാമാനമായി.

"ഡാ, നിനക്കാവും ഫോണ്‍. നിന്നെ നേരത്തെ രണ്ടുതവണ ആരോ വിളിച്ചിരുന്നു. വേഗം പോയെടുത്തോ"

കേട്ടതും രാകേഷ് അകത്തേക്കോടി. കാഴ്ച കാണാൻ പുറകെ  ഞാനും.

ആവേശത്തോടെ ഫോണെടുത്ത രാകേഷ് ഒന്ന് ഞെട്ടുന്നത് കണ്ടു. പിന്നെ എന്തൊക്കെയോ പറയുന്നു.

"യാ, ആ, ഏയ്, ഓഹോ...നഹിനഹി, അതായത്....നോ കം നോ കം....."

അവൻ നിന്ന് വിയർക്കണത് കണ്ടാസ്വദിച്ച് സന്തോഷിച്ചോണ്ട് നിന്ന ഞാൻ പക്ഷേ അവന്റെ അടുത്ത ഡയലോഗിൽ കിടുങ്ങി.

"ആക്സിഡന്റ്..ആക്സിഡന്റ്....മേഡം..കാർ..മിസ്സിംഗ്‌..."

ഇതും പറഞ്ഞ് ഫോണ്‍ ഒറ്റ വെക്കലായിരുന്നു. എന്നിട്ട് എന്റെ നേരെ ഒരു ചാട്ടം.

"പണി തന്നതാണല്ലേടാ പട്ടീ....."

"ഡാ, നീയെന്തൂട്ടാ ആക്സിഡന്റെന്നൊക്കെ പറഞ്ഞേ?"

"ഏതോ ഒരു ഹിന്ദിത്തെണ്ടി.  അയാളെന്തൊക്കെയോ പറഞ്ഞു. എനിക്കൊരു കോപ്പും മനസ്സിലായില്ല. ആകെ മനസ്സിലായത് ധന്യാ ധന്യാന്ന് പറയണതാ"

"അതോണ്ട്???  അതിന് നീയെന്തിനാ ആക്സിഡന്റെന്നൊക്കെ പറഞ്ഞത്?"

"ഞാൻ വരണ വഴിക്ക് ധന്യേച്ചീനെ കണ്ടാർന്നു. വണ്ടി കേടായി, പുള്ളിക്കാരി ലേറ്റായിട്ടേ വരൂന്ന് പറഞ്ഞാർന്നു."

"വണ്ടി കേടായതിനാണോടാ തെണ്ടീ നീ ആക്സിഡന്റെന്ന് പറഞ്ഞത്????"

"വണ്ടി കേടായി എന്നുള്ളതിന്  ഇംഗ്ലീഷിൽ എന്താ പറയാന്ന് എനിക്കറിഞ്ഞൂട" . അവന്റെ നിഷ്കളങ്കമായ മറുപടി.

"പിന്നെ ലാസ്റ്റ് എന്തിനാ നീ കാർ മിസ്സിംഗ് ന്നൊക്കെ പറഞ്ഞേ?"

"അതാണ് കാറിൻറെ കേട്. ഓടിക്കുമ്പോ ചെറിയൊരു മിസ്സിംഗ് പോലെ എന്നാ ധന്യേച്ചി പറഞ്ഞെ." നേരത്തത്തേതിനേക്കാൾ നിഷ്കളങ്കമായ മറുപടി.

"ഡാ മണകൊണാഞ്ചാ...ആക്സിഡന്റായി ധന്യേച്ചി മിസ്സിംഗായി എന്നാവും അപ്പറത്തുള്ളവൻ വിചാരിച്ചത്. ഇത് പണിയാവും"

ഇപ്പോ രാകേഷും നൈസായിട്ട് പേടിക്കാൻ തൊടങ്ങി. ഞങ്ങടെ പേടി വെറുതെയല്ലെന്ന് വൈകാതെ തന്നെ മനസ്സിലായി. ഫോണ്‍ ചറപറാന്ന് അടിക്കാൻ തൊടങ്ങി. രാകേഷ് വിറക്കാനും തുടങ്ങി.

"ഡാ, ഇനിയിപ്പോ എന്തൂട്ടാ ചെയ്യാ?"

"ഇനി നീയൊന്നും ചെയ്യണ്ട. പോയി റെസ്റ്റെടുത്തോ. ചെയ്യാനുള്ളത് ധന്യേച്ചി വന്നിട്ട് ചെയ്തോളും"

ഞങ്ങള് രണ്ടും അങ്ങനെ ഫ്യൂസ് പോയി നിക്കുമ്പോ ഫോണ്‍ പിന്നേം അടിച്ചു. മരണമണി. ഞങ്ങളാ ഭാഗത്തേക്ക് നോക്കാനേ പോയില്ല. ഫോണാണെങ്കിൽ നിർത്തുന്നുമില്ല. അടിയോടടി. പണ്ടാരം എടുത്ത് നിലത്തെറിഞ്ഞ് പൊട്ടിച്ചാലോ എന്നാലോചിച്ച് നിക്കുമ്പളാണ് റിസപ്ഷൻ ചേച്ചി സീമ കേറി വന്നത്. ഞങ്ങള് പതുക്കെ സ്റ്റാഫ് റൂമിലേക്ക് വലിഞ്ഞു.

രണ്ടുമൂന്ന് ഫോണ്‍വിളി കഴിഞ്ഞപ്പോ സീമ  നേരെ ഞങ്ങടെ അടുത്തേക്ക് വന്നു.

"അല്ലാ, ഇതാരാ, സീമയോ? എന്തൊക്കെയുണ്ട് വിശേഷം? സുഖം തന്നെയല്ലേ?"

നിഷ്കളങ്കശിരോമണികളായി ഞങ്ങൾ കോറസ്സിൽ ചോദിച്ചു.

"മേഡത്തിനെന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഇപ്പോ രണ്ടുമൂന്നു പേരായി വിളിച്ചിട്ട് ധന്യക്കെന്ത് പറ്റിയെന്ന് ചോദിക്കുന്നു"

"അയ്യോ, ധന്യേച്ചിക്കെന്തു പറ്റി? പറയൂ സീമേ....എന്ത് പറ്റി?"

രാകേഷിന്റെ വക വമ്പിച്ച ഓവറാക്റ്റിങ്ങ്.

"എന്താന്ന് കൃത്യമായി അറിയില്ല.പക്ഷേ എന്തോ കൊഴപ്പമുണ്ട്. വിളിച്ചവര് എന്തോ ആക്സിഡന്റെന്നൊക്കെ പറയുന്നു"

"എന്ത്, ആക്സിഡന്റോ? നമ്മടെ ധന്യേച്ചിക്കോ? സീമ എന്തായീ പറയണത്? "

രാകേഷ് വീണ്ടും ഓവറാക്കാൻ തുടങ്ങി. ശവം.

"കൃത്യമായി അറിഞ്ഞൂട. ഞാൻ വീട്ടിലേക്ക് വിളിച്ചുചോദിച്ചു. അവടന്നിറങ്ങി എന്നാ പറഞ്ഞേ"

ദൈവമേ...ഈ പിശാച് ഇതിന്റെടക്ക്‌ വീട്ടില്ക്കും വിളിച്ചാ?

എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളങ്ങിനെ കുന്തേഷ് കുമാറുമാരായി നിക്കണതിന്റെ ഇടക്ക് പിന്നേം ഒരു നാലഞ്ച് പേര് കൂടെ  ഫോണ്‍ ചെയ്ത് വിവരം അനേഷിച്ചു. ഓരോ ഫോണ്‍വിളിക്കും രാകേഷിന്റെ വിറയല് കൂടിക്കൂടിവന്നു.

ബാക്കി സ്റ്റാഫുകളൊക്കെ എത്തിത്തുടങ്ങി. വന്നുകേറിയ ഉടനെ  സീമ വന്നയാളോട് കാര്യം മൊത്തം പറയും, അവരൊക്കെ അവരുടെ രീതിയിൽ ഓരോ അഭിപ്രായങ്ങൾ പറയും. രാകേഷ് ദയനീയമായി എന്നെ നോക്കും, ഞാൻ ക്രൂരമായി അവനെ നോക്കും, ബാക്കിയുള്ളവരൊക്കെ പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഞങ്ങളെ നോക്കും.

ഈ കളി ഇങ്ങിനെ നടക്കണേന്റെ ഇടക്ക്  അരുണും കേറിവന്നു. ആഹാ...തികഞ്ഞു....എല്ലാം ഒത്തുവരുന്നുണ്ട്. ഒരു പ്രശ്നം വഷളാക്കാൻ ഇത്രേം കഴിവുള്ള വേറൊരുത്തൻ ഈ ഭൂലോകത്തില്ല. അതോടെ രാകേഷിന്റെ പേടി മാക്സ്സിമത്തിലെത്തി.

"എന്താടാ, എന്താ ആകെ ഒരു ടെൻഷൻ?" വന്ന വഴിക്ക് അരുണ്‍ കേറി ഇടപെട്ടു .

അവൻ ചോദിച്ച്തീരുംമുമ്പ് തന്നെ സീമ കേറി വിവരം മൊത്തം അങ്ങോട്ട് പറഞ്ഞു. അവനിലെ മനുഷ്യസ്നേഹി ഉണർന്നു.

"ഡാ, വാടാ. നമ്മക്ക് പോയി നോക്കാം"

എവിടെപ്പോയിട്ട് എന്ത് നോക്കാൻ....

"ഇല്ലെടാ, പ്രശ്നമൊന്നും കാണില്ല. നമുക്കൊന്ന് വെയിറ്റ് ചെയ്തുനോക്കാം"

ഞാൻ സംഭവം ഒന്ന് ലൈറ്റാക്കാൻ ഒരു വിഫലശ്രമം നടത്തി. യെവടെ...അരുണ്‍ ഗംഭീരഫോമിലായിരുന്നു.

"വെയിറ്റ് ചെയ്യാനോ? നീയൊക്കെ മനുഷ്യനാണോടാ? നമ്മക്ക് വേഗം ധന്യേച്ചി വരണവഴിക്കൊക്കെ ഒന്ന് പോയിനോക്കാം.

വേണെങ്കി നീ പോയി നോക്കെടാ തെണ്ടീ എന്നാണ് പറയാൻ വന്നത്. പക്ഷേ ബാക്കിയുള്ളോരൊക്കെ  ഞങ്ങടെ മൂന്നിന്റെം വായിൽ തന്നെ നോക്കി നിൽപ്പാണ്. 

രാകേഷാണെങ്കി  ഇടിവെട്ടേറ്റ പതിനെട്ടാംപട്ട പോലെ നിപ്പുണ്ട്. കഷ്ടിച്ച് ശ്വാസമുണ്ടെന്നേയുള്ളൂ....

അരുണ്‍ പക്ഷേ അപ്പോഴും ഫസ്റ്റ്ഗിയറിട്ട് മൂപ്പിച്ച് നിപ്പാണ്.

"ഡാ, നിങ്ങള് വരണില്ലെങ്കി വേണ്ട. ഞാൻ പോയി നോക്കാം"

ഞാൻ അരുണിനെ നോക്കി കണ്ണുകൊണ്ടും മുഖം കൊണ്ടും ഓരോ ആക്ഷനോക്കെ കാണിക്കാൻ തുടങ്ങി. പക്ഷേ ആ പൊട്ടൻ ഞാൻ അവനെ കൊഞ്ഞനം കാണിക്കണതാണെന്ന് കരുതി എന്നെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് തിരിച്ചുനടന്നു. 

ആ പുല്ല്, പോണെങ്കി പോട്ടെ എന്ന് വെച്ച് നിക്കുമ്പോ അവന്റെ ഒരു ഡയലോഗ് 

"അല്ലെങ്കി വേണ്ട. ഒരു  കാര്യം  ചെയ്യാം. പോലീസ് സ്റ്റേഷനിൽക്ക് വിളിച്ച് പറയാം"

അരുണ്‍ ഇത് പറഞ്ഞതും  രാകേഷ് കൂഴച്ചക്ക വെട്ടിയിട്ട പോലെ വീണതും ഒരുമിച്ചായിരുന്നു.

പിന്നെ ആകെ ഒരു ബഹളമായിരുന്നു. ആരൊക്കെയോ വെള്ളമെടുക്കാൻ ഓടുന്നു. കൊറേപേര് രാകേഷിനെ പൊക്കിയെടുക്കാൻ നോക്കുന്നു. ഇതിന്റെടക്ക് ഞാൻ അരുണിനോട് പോയി ഉള്ള കാര്യം പറഞ്ഞു.

"അളിയാ, എന്നാ നിനക്കിത് നേരത്തെ പറഞ്ഞൂടെ?"

"അതിന് നീയൊന്നു നിർത്തീട്ട് വേണ്ടേ എനിക്ക് പറയാൻ?"

"ഡാ, ഇനിയിപ്പോ എന്ത് ചെയ്യും?"

"എന്ത് ചെയ്യാൻ...ആദ്യം ആ പിശാചിന്റെ ബോധം വരട്ടെ"

ചെന്ന് നോക്കുമ്പോ രാകേഷ് രാജകീയമായി നെടുനീളത്തിൽ ഒരു മേശപ്പുറത്ത് കിടക്കുന്നു. രണ്ടു തോഴിമാര് വീശിക്കൊടുക്കുന്നു. ഒരു തോഴി കാല് തലോടിക്കൊടുക്കുന്നു.

"ശ്ശെ....എനിക്കും ബോധം കെട്ട് വീണാൽ മതിയാർന്നു..." കണ്ട് സഹിക്കാനാവാതെ അരുണിന്റെ ദയനീയമായ ഡയലോഗ്.

പണ്ടാരടങ്ങാൻ.... എല്ലാം ഒപ്പിച്ച് വെച്ചിട്ട് കാലമാടൻ സുഖിച്ച് ബോധം കെട്ട് കെടക്കണ്. 

എന്തായാലും ഒന്നുരണ്ട് മിനുറ്റ് കഴിഞ്ഞപ്പോളെക്കും രാജാവിന് ബോധം വന്നു. പക്ഷെ അതിന്റൊപ്പം തന്നെ ഡോറ് തുറന്ന് ധന്യേച്ചിയും കേറിവന്നു. രാകേഷിന്റെ വന്ന ബോധം വന്നതിലും സ്പീഡിൽ ഇറങ്ങിയോടി. രാജാവ്‌ വീണ്ടും മേശപ്പുറത്ത് തലതല്ലി വീണു.  പക്ഷെ ഇത്തവണ  വീശാൻ തോഴിമാരില്ലായിരുന്നു. അവരെല്ലാവരും ധന്യേച്ചിയെ  കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിപ്പായിരുന്നു. വിശാനും തലോടാനും ഒന്നും  ആരുമില്ലാത്തോണ്ട് ഇപ്രാവശ്യം ബോധം പെട്ടെന്ന് തിരിച്ചുവന്നു.

എന്തായാലും ആ ബോധംകെടല് കൊണ്ടൊരു ഗുണമുണ്ടായി. ആക്സിഡന്റ് സംഭവം നൈസായിട്ട്‌ മുങ്ങിപ്പോയി.  ആരും ധന്യേച്ചിയോട് നേരിട്ട് ഒന്നും ചോദിക്കാൻ പോയില്ല. ഫോക്കസ് മൊത്തം രാകേഷിലേക്കായി. അവനെ ഹോസ്പിറ്റലിൽ കൊണ്ടോവാനെന്ന വ്യാജേന ഞാനും അരുണും കൂടെ പതുക്കെ സ്കൂട്ടായി. പിന്നെ അവിടെ പൊങ്ങിയത് പിറ്റേന്ന് രാവിലെയാണ്...അല്ല പിന്നെ....!!!

ഈ സംഭവത്തിന്റെ സത്യാവസ്ഥ ധന്യേച്ചി പിന്നീട് അറിഞ്ഞിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. അറിഞ്ഞാലും ഇല്ലെങ്കിലും ഞങ്ങളോട് ഇതിനേപ്പറ്റി ഒന്നും ചോദിക്ക്യേം പറയേം ചെയ്തിട്ടില്ല. പക്ഷേ വല്ല്യ താമസമില്ലാതെ അവിടുത്തെ സംസാരഭാഷ ഇംഗ്ലീഷാക്കി പ്രഖ്യാപിച്ച്കൊണ്ട് ഒരു നിയമം പാസ്സാക്കി. ഞങ്ങളെ....ഞങ്ങളെമാത്രം....ഞങ്ങളെത്തന്നെ ഉദ്ദേശിച്ച്കൊണ്ട്....:-)