Nov 21, 2007

പുരുഷോത്തമന്‍സാറിന്റെ വിദ്യാഭ്യാസനയം

1999 ജൂലൈ മാസത്തിലെ, പ്രത്യേകിച്ചൊരു പുല്ലും സംഭവിക്കാത്ത ഒരു കോഞ്ഞാട്ട തിങ്കളാഴ്ച. ശനിയും ഞായറും അഴിഞ്ഞാടിയതിന്റെ ക്ഷീണത്തില്‍, ഞായറാഴ്ചയുടെ തൊട്ടടുത്ത്‌ തിങ്കളാഴ്ച കൊണ്ടുവെച്ച വിവരദോഷികളെ മനസ്സാ തെറിവിളിച്ച്‌, ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ കിടക്കുകയായിരുന്നു.

ജെനറേഷന്‍ ഗ്യാപ്പ്‌ എന്നല്ലാതെ എന്തുപറയാന്‍. നമ്മുടെ മനോവിഷമം മനസ്സിലാക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്‍പു ജനിച്ച മാതാപിതാക്കള്‍ക്കു കഴിയുന്നില്ല.

"ക്ലാസ്സില്‍ പോവൊന്നും വേണ്ടേ? എണീക്കെടാ"

ഇതു പിതാജിയുടെ സൗമ്യമായ സ്വരം. സ്വരം നന്നായിരിക്കുമ്പോള്‍ ഉറക്കം നിര്‍ത്തുന്നതാണ്‌ നല്ലത്‌ എന്നു മുന്‍ അനുഭവങ്ങളില്‍ നിന്ന്‌ പഠിച്ചിട്ടുള്ളതുകൊണ്ട്‌, പിന്നെ വെച്ചുതാമസിപ്പിച്ചില്ല. ഒറ്റ എഴുന്നേല്‍ക്കലങ്ങ്‌ വെച്ചുകൊടുത്തു.

പറ്റാവുന്നത്ര പതുക്കെ പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ഡയലോഗ്‌.

"നീയെന്താടാ സ്ലോ മോഷന്‍ പഠിക്ക്യാണോ? പെട്ടെന്ന്‌ പല്ലുതേച്ചിട്ട്‌ പോടാാ"

ആ "പോടാാ" ക്കു ആവശ്യത്തിലധികം നീളമില്ലേ എന്നൊരു ശങ്ക തോന്നിയതുകൊണ്ട്‌ ഞാന്‍ പെട്ടെന്ന്‌ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ മോഡിലേക്കു മാറി.

കുളിമുറിക്ക്‌, അതിനുള്ളില്‍ ഒരാളു കയറി എന്നു മനസ്സിലാക്കാന്‍ പോലും കഴിയുന്നതിനുമുന്‍പേ ഞാന്‍ കുളിച്ചിറങ്ങി. കാരണം കുളിച്ചാലേ ഫുഡടിക്കാന്‍ തരൂ. ആഹാരം പണ്ടേ നമുക്കു താല്‍പ്പര്യമുള്ള വിഷയമായിരുന്നു.

ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഒരു ചടങ്ങുതീര്‍ക്കലിനു പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ അതാ ഫ്രന്റ്‌ പേജില്‍ ഒരു മൂലക്ക്‌ നല്ലൊരു വാര്‍ത്ത.

"കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ---- പഠിപ്പുമുടക്കുന്നു"

[ പാര്‍ട്ടിയുടെ പേര്‌ ഒഴിവാക്കുന്നു. അല്ലേലും ഒരു പേരിലെന്തിരിക്കുന്നു ]

മതി...ഇത്രേം മതി. ചെന്നിട്ടു ചെയ്യാനൊരു പണിയായല്ലോ. ശ്ശെ, നേരത്തേതന്നെ പത്രം നോക്കാമായിരുന്നു.

അതിവേഗം ബഹുദൂരം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഓടി. തൃപ്രയാര്‍ക്കു നേരിട്ട്‌ "പ്രിയം" എന്നൊരു ബസ്സുണ്ട്‌. അതുകിട്ടിയാല്‍ കാഞ്ഞാണിയില്‍ ചെന്ന്‌ ഇടിച്ചുകേറാന്‍ നിക്കണ്ട. അതിനുവേണ്ടിയായിരുന്നു ഓട്ടം. ഓടിയതു വെറുതെയായില്ല. ബസ്സ്‌ അതിന്റെ പാട്ടിനുപോയി. എന്നെ വെയിറ്റ്‌ ചെയ്യാന്‍ ബസ്സെന്റെ അളിയനൊന്നുമല്ലല്ലോ എന്നാശ്വസിച്ച്‌ അടുത്ത ബസ്സില്‍ കേറി ഞാനും പോയി.

പ്രതീക്ഷിച്ചതുപോലെ തന്നെ ചെന്നിറങ്ങുമ്പോഴേക്കും ഹോസ്റ്റല്‍ വാസികള്‍ പ്ലക്കാര്‍ഡടക്കമുള്ള സാധനസാമഗ്രികളെല്ലാം റെഡിയാക്കിയിരുന്നു. പാര്‍ട്ടിഭേദമന്യേ ഞങ്ങള്‍ പോളി വിദ്യാര്‍ഥികള്‍ ഒന്നിച്ചണിനിരക്കുന്ന മഹോല്‍സവങ്ങളായിരുന്നു സമരങ്ങള്‍.

സാധാരണ പത്തുമണിയാകാതെ ആ ഭാഗത്തേക്കുവരാത്തവന്മാരൊക്കെ നേരത്തോടെ എത്തിയിട്ടുണ്ട്‌. അങ്ങനെ പതിവുപോലെ കാന്റീനില്‍ നിന്നു ശശിയേട്ടന്‍ വക സമരം സ്പെഷല്‍ ചായയും കുടിച്ച്‌ "നശിച്ച വിദ്യാഭ്യാസനയം തുലയട്ടെ" എന്ന മുദ്രാവാക്യത്തോടെ ചടങ്ങുതുടങ്ങി. വിദ്യാഭ്യാസനയം ഒന്നു നേരെയാക്കിയിട്ടുവേണം ഞങ്ങള്‍ക്ക്‌ നേരെ തുഷാര, ബ്ലിസ്സ്‌ തുടങ്ങിയ ബാറുകളിലോ, നാട്ടിക, ചെമ്മാപ്പിള്ളി എന്നിവിടങ്ങളിലെ ഏതെങ്കിലും ഷാപ്പിലോ ചെന്ന്‌ അടുത്ത സമരം പ്ലാന്‍ ചെയ്യാന്‍.

എല്ലാ ക്ലാസ്സിലും കേറി "കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍" ആഹ്വാനം ചെയ്തും ക്ലാസ്സുകളില്‍ നിന്ന്‌ എല്ലാരേം പുറത്തിറക്കിയും ഞങ്ങള്‍ അര്‍മ്മാദിച്ചു. കൂടുതല്‍ ക്ലാസ്സുകളിലും പക്ഷേ പ്രത്യേകിച്ചൊന്നും പറയേണ്ടിവന്നില്ല. ഞങ്ങളെ കാണുമ്പോളേക്കും "എന്താ വരാന്‍ വൈകിയത്‌" എന്നൊരു ഭാവത്തോടെ നോക്കിക്കൊണ്ട്‌ സാറമ്മാര്‌ ഇറങ്ങിപ്പോയി. അങ്ങനെ തകര്‍ത്തടിച്ച്‌ ഇലക്ട്രിക്കല്‍ സെക്കന്റിയര്‍ ക്ലാസ്സിന്റെ മുന്നില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‌ എല്ലാരും ഒന്നു സ്ലോവായി..കാര്യം വേറൊന്നുമല്ല. ക്ലാസ്സെടുത്തിരുന്നത്‌ പുരുഷോത്തമന്‍ സാറായിരുന്നു. ആളൊരു ജഗജില്ലി. പ്രിന്‍സിപ്പള്‍ കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ പേടിയുള്ള ഏകവ്യക്തി. എല്ലാരുടേം ഉള്ളിലൊരു ആപത്ശങ്ക. കാര്യം അത്യാവശ്യം കൊള്ളാവുന്ന കുറേ പെമ്പിള്ളേരുള്ള ക്ലാസ്സാണേയ്‌. സാറെങ്ങാനും അവരുടെ മുന്നില്‍വെച്ച്‌ നാറ്റിക്കുമോ എന്നൊരു ഇത്‌...പിന്നെ ഒരു അതും...അങ്ങനെ ആകെയൊരു അതുമിതും...

ഒടുവില്‍ എന്തും വരട്ടെ എന്നും കരുതി ഞാനങ്ങു കേറി, എന്നു പറഞ്ഞാല്‍ അതൊരു നുണയാകും. ആരോ എന്നെപ്പിടിച്ച്‌ അകത്തേക്ക്‌ തള്ളി എന്നുള്ളതാണ്‌ സത്യം.

"എന്താടോ?"

ഒന്നുമറിയാത്തതുപോലെയുള്ള സാറിന്റെ ചോദ്യം. എനിക്കുറപ്പായി...പണികിട്ടി.

"അല്ല സാര്‍...അതുപിന്നെ...സ്ട്രൈക്കാണ്‌. എല്ലാ ക്ലാസ്സും വിട്ടു"

"അതുകൊണ്ട്‌?"

സാറ്‌ ചൊറിയാനുള്ള പുറപ്പാടുതന്നെയാണ്‌.

"സാറും സഹകരിക്കണം. ക്ലാസ്സ്‌ വിടണം"

"അത്രേയുള്ളോ? ശരിശരി, വിട്ടേക്കാം"

"ഹാവൂ" എന്നതിന്റെ "ഹാ" മുഴുവനാകുന്നതിനും മുന്‍പ്‌ ഞാന്‍ പേടിച്ചിരുന്ന ആ ചോദ്യം സാറ്‌ ചോദിച്ചു.

"എന്താടോ സമരത്തിന്റെ കാര്യം?"

പറയാതിരിക്കാന്‍ വകുപ്പില്ലല്ലോ.

"കേരളസര്‍ക്കാരിന്റെ...തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ...."

ശബ്ദം പുറത്തുവരാത്തതുപോലെ...കരയുന്നതുപോലെ...ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.

പിടിച്ചതിലും വലുത്‌ അളയിലായിരുന്നു. സാറടുത്ത ചോദ്യം ചോദിച്ചു.

"ഓ അതുശരി...എന്താടോ വിദ്യാഭ്യാസനയത്തിലെ തെറ്റ്‌? അതുംകൂടി ഒന്നു പറഞ്ഞുതന്നിട്ട്‌ ക്ലാസ്സ്‌ വിടാം"

ആ സമയത്ത്‌ ഒരു കൊതുക്‌ എന്റെ മുഖത്ത്‌ വന്നുകടിച്ചാല്‍ കൊതുക്‌ ചമ്മിപ്പോയേനെ...ഒരുതുള്ളിപോലും ചോര കിട്ടാതെ...

"അതുപിന്നെ...ഈ...വിദ്യാഭ്യാസത്തിന്റെ...മറ്റേ...നയം....സര്‍ക്കാരിന്റെ ചില...."

കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പോയിട്ട്‌, വിദ്യാഭ്യാസമന്ത്രി ആരെന്നറിയാത്ത എനിക്ക്‌ ഇതില്‍കൂടുതലൊന്നും പറയാന്‍ കഴിയില്ലായിരുന്നു. എന്തായാലും നാറി. അതുവരെ സീനിയര്‍ എന്ന ബഹുമാനം തന്നിരുന്ന പിള്ളാരൊക്കെ ആക്കിച്ചിരിക്കാന്‍ തുടങ്ങി. ചമ്മല്‍ എന്ന അവസ്ഥയില്‍നിന്നൊക്കെ ഒരുപാട്‌ ഉയരെയാണ്‌ ഞാന്‍ നില്‍ക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി. ഒരുമാതിരി...മെഷീനിന്റെ ഉള്ളില്‍ കൈ കുടുങ്ങിയ അവസ്ഥ. വലിച്ചെടുക്കാന്‍ നോക്കിയാല്‍ കൈ മുറിഞ്ഞുപോകും. പോട്ടേന്നുവെച്ചാല്‍ ബോഡി മൊത്തം പോകും. അതില്‍ക്കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. അതുകൊണ്ട്‌ ഞനൊരു കോമ്പ്രമൈസിനു തയ്യാറായി. അണ്ണാന്‍ ആനയോട്‌ "തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു" എന്നു പറഞ്ഞ പഴയ കഥയിലെപ്പോലെ...

"എന്നാപ്പിന്നെ, ഞാന്‍ പൊക്കോട്ടെ സാറേ? സാറ്‌ ഈ അവര്‍ കഴിഞ്ഞിട്ടു ക്ലാസ്സ്‌ വിട്ടാല്‍ മതി"

അവിടേം സാറുതന്നെ ഹീറോയായി.

"ഓ വേണ്ട...ഇനി ഞാന്‍ ക്ലാസ്സ്‌ വിടാത്തതോണ്ട്‌ വിദ്യാഭ്യാസനയം നേരെയാവാതിരിക്കണ്ട. പിന്നെ പറ്റുവാണേല്‍, ഇനിമുതലെങ്കിലും, ആരേലും എന്തേലും പറഞ്ഞെന്നുകേട്ട്‌ സമരോം തല്ലിക്കൂട്ടി ഇറങ്ങണതിനുമുന്‍പ്‌ ചെയ്യാന്‍ പോണത്‌ ശരിയാണെന്ന്‌ അവനവനെയെങ്കിലും ബോധ്യപ്പെടുത്തണം. അങ്ങനായാല്‍ ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം."

ഈ ഡയലോഗും പറഞ്ഞ്‌ സാറുപോയി.

അതില്‍പിന്നെ ഏതുസമരത്തിനിറങ്ങുമ്പോഴും, പറയാനുള്ള കാരണങ്ങള്‍ കാണാതെപഠിച്ചിട്ടേ ഞങ്ങള്‍ ഇറങ്ങാറുള്ളൂ. അഥവാ കാരണം പറഞ്ഞ്‌ പിടിച്ഛുനില്‍ക്കാന്‍ പറ്റില്ലെന്നുതോന്നിയാല്‍ പുരുഷോത്തമന്‍ സാറിന്റെ ക്ലാസ്സ്‌ ഞങ്ങളങ്ങ്‌ കണ്ടില്ലെന്നു നടിക്കും...!!!

Nov 7, 2007

കരുമുരളീരവം

പണ്ട്‌പണ്ട്‌ ഒരു കാട്ടില്‍ കുറെ മരങ്ങളിലായി ഒരുപാട്‌ കുരങ്ങന്മാര്‍ താമസിച്ചിരുന്നു. അവിടെ കുരണ്‍ഗ്രസ്സ്‌ എന്ന വലിയൊരുമരത്തില്‍ കുരങ്ങാകരന്‍ എന്നൊരു കുരങ്ങന്‍ ഉണ്ടായിരുന്നു. ആ കുരങ്ങനായിരുന്നു ആ മരത്തിലെ ലീഡര്‍. കുരങ്ങാകരന്‌ രണ്ട്‌ മക്കളുണ്ടായിരുന്നു. ഒരു ആണും ഒരു പെണ്ണും. കുരങ്ങീധരനും പപ്പിക്കുരങ്ങും.

എപ്പോഴും കുരങ്ങാകരന്‍ രണ്ടുമക്കളേയും തോളിലെടുത്തുകൊണ്ടേ നടക്കാറുള്ളൂ. ഇതുകാണുമ്പോള്‍ മറ്റു കുരങ്ങന്മാര്‍ കുരങ്ങാകരനെ ഉപദേശിക്കും.

"മരത്തിന്റെ മുകളിലേക്ക്‌ ഇവരേയും താങ്ങിനടന്നാല്‍ അവസാനം എല്ലാവരുടേയും ഭാരം താങ്ങാനാവാതെ ലീഡര്‍ താഴേക്കു വീഴുമേ"

പക്ഷേ കുരങ്ങാകരന്‍ അതൊന്നും ചെവിക്കൊണ്ടില്ല. എങ്ങോട്ടുപോകുമ്പോഴും മക്കളേം താങ്ങിക്കൊണ്ടുതന്നെ നടന്നു.കാലം കടന്നുപോയി. മക്കള്‍ വളര്‍ന്നു. സ്വാഭാവികമായും അവരുടെ ഭാരം കൂടി. കുരങ്ങീധരന്‌ ശരീരഭാരത്തോടൊപ്പം തലക്കനവും കൂടി.

ഒടുവില്‍ അനിവാര്യമായത്‌ സംഭവിച്ചു. ഭാരം താങ്ങാനാവാതെ ബാലന്‍സ്‌ തെറ്റി ലീഡര്‍ കുരങ്ങന്‍ ആ വന്മരത്തിന്റെ മുകളില്‍നിന്ന്‌ താഴേക്ക്‌ വീണു.ഒരുവിധത്തില്‍ മക്കളേയും താങ്ങി മരത്തിലേക്ക്‌ തിരികെ വലിഞ്ഞുകയറിയെങ്കിലും, മുകളിലത്തെ ചില്ലയില്‍ മറ്റുചില കുരങ്ങന്മാര്‍ ചേക്കേറിയിരുന്നു. തല്‍ക്കാലത്തേക്ക്‌ കുരങ്ങാകരനും മക്കളും താഴത്തെ ചില്ലയില്‍ കേറിക്കൂടി.

തന്റെ അവസ്ഥയില്‍ മനംനൊന്തിരിക്കുന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

താഴെ ഇരുന്നുകൊണ്ട്‌ മുകളിലിരിക്കുന്ന കുരങ്ങന്മാരെ ശല്യപ്പെടുത്താവുന്നതിന്റെ പരമാവധി ചെയ്യാന്‍ എപ്പോഴും കുരങ്ങാകരന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി മുകളിലുള്ള ഒരു കുരങ്ങുണ്ണിത്താന്റെ ഉടുതുണി മകന്‍ കുരങ്ങീധരനെക്കൊണ്ട്‌ മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ അഴിപ്പിക്കുക വരെ ചെയ്തു. പോരാത്തതിന്‌ മുകളിലിരിക്കുന്ന കുരങ്ങന്മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും എതിര്‍ക്കാനും തുടങ്ങി.

പക്ഷേ അതുകൊണ്ടൊന്നും ഒരുകാര്യവുമില്ലെന്നു മനസ്സിലായപ്പോള്‍ കുരങ്ങാകരന്‍ പാളയത്തില്‍ പടയുണ്ടാക്കന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം തന്റെ മക്കളേയും പിന്നെ വേറെ കുറെ കുരങ്ങന്മാരേയും കൊണ്ട്‌ ആ മരത്തില്‍ നിന്നിറങ്ങിപ്പോയി. വേറൊരു ചെറിയ മരത്തില്‍കയറി സ്വയം രാജാവായി പ്രഖ്യാപിച്ച്‌ പൊറുതിയും തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം സമീപത്തുള്ള, ചുവന്ന ഇലകളുള്ള ഒരു മരത്തില്‍നിന്നും കുറേ പേര്‍ കുരങ്ങാകരനെ കാണാന്‍ വന്നു. മക്കള്‍ക്ക്‌ തിന്നാന്‍ കുറെ പഴങ്ങളും കൊടുത്തു. സന്തുഷ്ടനായ കുരങ്ങാകരന്‍ മക്കളേയും പിന്നെ തന്റെ പുറകേ കൂടിയ മറ്റു കുരങ്ങന്മാരേയും കൂട്ടി ചുവന്ന ഇലകളുള്ള മരത്തിലേക്ക്‌ ചെന്നു.

ആ മരത്തിലെ പലര്‍ക്കും കുരങ്ങാകരന്റെ ഈ വരവ്‌ ഇഷ്ടപ്പെട്ടില്ല. അവിടുത്തെ പ്രായം കൂടിയ കുരങ്ങനായ കുരങ്ങാനന്ദന്‍ കുരങ്ങാകരനെ നോക്കി കൊഞ്ഞനം കാണിക്കുകയും കുരങ്ങീധരന്റെ ചെവിയില്‍ പിടിച്ചുവലിക്കുകയും ചെയ്തെങ്കിലും മുടിനീട്ടിവളര്‍ത്തിയ അന്ന്യന്‍ കുരങ്ങന്‍ ഇടപെട്ട്‌ അവരെ സമാധാനിപ്പിച്ചു.

കുരണ്‍ഗ്രസ്സ്‌ മരത്തിലെ കുരങ്ങന്മാരും ചുവന്ന ഇലയുള്ള മരത്തിലെ കുരങ്ങന്മാരും തമ്മില്‍ ഒരു മത്സരം നടക്കാനിരിക്കുന്ന സമയമായിരുന്നു അത്‌. അന്ന്യന്‍ കുരങ്ങനായിരുന്നു ചുവന്ന മരത്തിന്റെ പ്രതിനിധി. കുരങ്ങാകരനില്‍ നിന്നും കുരണ്‍ഗ്രസ്സ്‌ മരത്തിലുള്ള കുരങ്ങന്മാരുടെ തന്ത്രങ്ങളെല്ലാം മനസ്സിലാക്കിയ അന്ന്യന്‍ കുരങ്ങന്‍ മത്സരത്തില്‍ വിജയിച്ചു.

വിജയാഘോഷം നടക്കുമ്പോള്‍ മക്കളേം തോളില്‍ക്കേറ്റി കൈവിട്ട്‌ മതിമറന്നാടിയ കുരങ്ങാകരനെ തക്കം നോക്കി കുരങ്ങാനന്ദന്‍ ആരുമറിയാതെ താഴേക്ക്‌ തള്ളിയിട്ടു. വീണ്ടും പൊത്തിപ്പിടിച്ചുകേറാന്‍ നോക്കിയ അവരെ അന്ന്യന്‍ കുരങ്ങനടക്കമുള്ള കുറെ കുരങ്ങന്മാര്‍ വീണ്ടും തള്ളിത്താഴേക്കിട്ടു. ഇനിയിവിടെ കയറാന്‍ പറ്റില്ലെന്നുറപ്പായപ്പോള്‍ കുരങ്ങാനന്ദനെ നോക്കി "പോടാ കുരങ്ങാ" എന്നു വിളിച്ച്‌ കുരങ്ങാകരനും കൂട്ടരും തങ്ങളുടെ ചെറിയ മരത്തിലേക്കുതന്നെ തിരിച്ചുപോയി.

അടുത്ത മത്സരത്തില്‍ മറ്റു രണ്ട്‌ മരത്തിലെ കുരങ്ങന്മാരേയും ഒറ്റക്കു തോല്‍പ്പിക്കുമെന്ന്‌ കുരങ്ങാകരന്‍ പ്രതിജ്‌ഞ്ഞ ചെയ്തു. ആവുന്ന പണി ചെയ്താല്‍ പോരേ എന്നു കൂടെയുള്ള കുരങ്ങന്മാരില്‍ ചിലര്‍ കുരങ്ങാകരനോട്‌ ചോദിച്ചെങ്കിലും അച്ഛനും മക്കളും അതൊന്നും ചെവിക്കൊണ്ടില്ല.അങ്ങനെ കൂട്ടത്തില്‍ ചില കുരങ്ങന്മാര്‍ കുരങ്ങാകരനെ തെറിവിളിച്ച്‌ കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കുതന്നെ തിരിച്ചുപോയി.

ഇതുകണ്ട്‌ വിഷമിച്ചുനിന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

അങ്ങനെ മത്സരമായി. അച്ഛനും മക്കളും കൂടെയുള്ള കുരങ്ങന്മാരും ആവുന്നത്‌ ശ്രമിച്ചെങ്കിലും മറ്റുകുരങ്ങന്മാരെല്ലാം ചേര്‍ന്ന്‌ അച്ഛന്റേം മക്കടേം കട്ടേം പടോം മടക്കി.ഈ സംഭവത്തോടെ പപ്പിക്കുരങ്ങ്‌ നാടുവിട്ടുപോയി. അതിനുശേഷം പപ്പിക്കുരങ്ങിനെക്കുറിച്ച്‌ ആരും കേട്ടിട്ടില്ല.

മനസ്സ്‌ തളര്‍ന്ന്‌ വിഷമിച്ചിരുന്ന കുര്‍ങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

പുത്രസ്നേഹിയായ അച്ഛന്‍ കുരങ്ങന്റെ മനസ്സ്‌ നിറഞ്ഞു.

അങ്ങനെയിരിക്കെ നല്ല പവറുള്ള മറ്റൊരു കുരങ്ങന്‍ കുരങ്ങാകരനെ സഹായിക്കാനെത്തി. തന്റെ മരത്തിന്റെ താഴത്തെ ചില്ലയില്‍ കയറിയിരുന്നോളാന്‍ ആ കുരങ്ങന്‍ കുരങ്ങാകരനോട്‌ പറഞ്ഞു. അങ്ങനെ കുരങ്ങാകരനും കുരങ്ങീധരനും ബാക്കി കുരങ്ങന്മാരും പവറുള്ള കുരങ്ങന്റെ കൂടെക്കൂടി.

പക്ഷേ കാലക്രമേണ തനിക്കവിടെ മുകളിലെ ചില്ലകളൊന്നും കിട്ടില്ലെന്നു മനസ്സിലാക്കിയ കുരങ്ങാകരന്‍ ഒരു ദിവസം മകനെ വിളിച്ചുപറഞ്ഞു.

"വല്ലവന്റേം മരത്തില്‍ അടിമകളായി ജീവിക്കണതിലും നല്ലത്‌ സ്വന്തം മരത്തില്‍ സാധാരണക്കാരനായി ജീവിക്കണതാണ്‌. നമുക്കു കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കു മടങ്ങിപ്പോകാം"

പതിവുപോലെ "അച്ഛന്റെ കൂടെ ഞനും ഉണ്ട്‌" എന്ന മറുപടിക്കു കാത്തുനിന്ന കുരങ്ങാകരനെ ഞെട്ടിച്ചുകൊണ്ട്‌

"അച്ഛന്‍ പോണേല്‍ പൊക്കോ....ഞാന്‍ വരണില്ല"

എന്നും പറഞ്ഞ്‌ കുരങ്ങീധരന്‍ മരത്തിന്റെ മുകളിലെ ചില്ലയിലേക്ക്‌ ഓടിപ്പോയി.

[കരുണാകരന്‍ പോയാലും NCP ക്ക്‌ ഒന്നും സംഭവിക്കില്ല എന്ന മുരളീധരന്റെ പ്രസ്താവന കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്‌. ദയവായി ഇതില്‍ രാഷ്ട്രീയം കാണരുത്‌. വെറുമൊരു തമാശയേ ഉദ്ദേശിച്ചുള്ളൂ. ഈ കൊച്ചുകഥ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌. കഥകള്‍ കഥകളായിത്തന്നെയിരിക്കട്ടെ. കലഹങ്ങള്‍ക്ക്‌ വഴിമാറാതിരിക്കട്ടെ]

Nov 5, 2007

രാമുണ്ണിനായര്‍ ആട്ടക്കഥ ഒന്നാം ദിവസം

"മീനേ...., മീനേ"

പുറത്തുനിന്ന്‌ ഉറക്കെയുള്ള വിളികേട്ട്‌ അകത്തിരുന്ന്‌ മുറുക്കാന്‍ ചവക്കുകയായിരുന്ന ഭാനുമതിയമ്മ വിളിച്ചുപറഞ്ഞു

"എട്യേ തങ്കമണ്യേ...മീനെന്താന്ന്‌ നോക്കിയേടീ. നല്ലതുവല്ലോം ആണേല്‌ കൂട്ടാത്തിന്‌ കൊറച്ച്‌ വാങ്ങിച്ചോ"

"ഓാാ, ഈ പണ്ടാറത്തള്ളേനെക്കൊണ്ട്‌ ഞാന്‍ തോറ്റു. അതു മീന്‍കാരനൊന്നുമല്ല. ആ കോന്തന്‍ നായര്‌ അയാടെ മോളെ വിളിക്കണതാ"

അടുക്കളയില്‌ മനോരമേം വായിച്ചോണ്ടിരുന്ന തങ്കമണി ആദ്യത്തെ വാചകം പതിയെയും പിന്നത്തേത്‌ തൊണ്ടയുടെ മാക്സിമം പവറിലും പറഞ്ഞു

..............................................................................................................

"മീനേ, ഡീ കുരുത്തംകെട്ടോളേ, ഇറങ്ങിവാടീ"

രാമുണ്ണ്യായര്‌, നേരത്തെ തങ്കമണി പറഞ്ഞ അതേ കോന്തന്‍നായര്‌, തന്റെ വീടിനുമുന്നില്‍ നിന്ന്‌ അലറി. നായര്‌ ആളൊരു ആജാനുബാഹു. അഞ്ചടി പൊക്കം. മെലിഞ്ഞ ശരീരം. കോപം കൊണ്ട്‌ നായര്‍ അടിമുടി വിറച്ചു. വിറയലിന്റെ കാരണം കോപം മാത്രമായിരുന്നില്ല. പതിവുള്ള സ്മാളടി അന്ന്‌ നടന്നിരുന്നില്ല. വീശിയില്ലേല്‍ പുള്ളീടെ കയ്യും കാലും വിറക്കും. രണ്ടെണ്ണം വിടാന്‍ വേണ്ടി പുറത്തോട്ടിറങ്ങിയപ്പോഴാണ്‌ കവലയില്‍ വെച്ച്‌ വര്‍ക്കിമാപ്പള ഈ കാര്യം പറഞ്ഞത്‌. കേട്ട ഉടനെ തിരിച്ചതാണ്‌ വീട്ടിലേക്ക്‌.

നായരുടെ അലര്‍ച്ച കേട്ട്‌ അകത്തുനിന്ന്‌ നല്ലപാതി ഭവാനി ഇറങ്ങിവന്നു.

"എന്താ? എന്തിനാ ഈ കിടന്ന്‌ ചാടണത്‌?"

"ഫഠേ" എന്നൊരു ശബ്ദമായിരുന്നു അതേത്തുടര്‍ന്ന് കേട്ടത്‌. മലയാളം സെക്കന്റ്‌ ലാംഗ്വേജായിപ്പോലും പഠിക്കാത്തവര്‍ ശ്രദ്ധിക്കുക. അതു "ഫ + പഠേ" എന്നായിരുന്നു. ഇറങ്ങിവന്ന നല്ലപാതിക്ക്‌ രാമുണ്ണ്യായര്‌ വക ആട്ടൊന്ന്, അടിയൊന്ന്.

"നിന്റെ പേരാണോടീ മീനാന്ന്? അതോ കുരുത്തം കെട്ടവളെന്ന്‌ വിളിച്ചതോണ്ടാണോ നിന്നെ കെട്ടിയെടുത്തത്‌? ചെന്ന്‌ നിന്റെ മോളെ ഇറക്കിവിടടീ...ഇന്നവളെ ഞാന്‍ കൊല്ലും"

കിട്ടിയതും കൊണ്ട്‌ തൃപ്തയായി ഭവാനിച്ചേച്ചി അകത്തേക്ക്‌ ഊളിയിട്ടു. അങ്ങാടീല്‍ തോറ്റതിന്റെ കെറുവ്‌ അകത്ത്‌ ടീവീം കണ്ടോണ്ടിരിക്കണ സല്‍പ്പുത്രിയോട്‌ തീര്‍ത്തു.

"ചെകിട്‌ കേട്ടൂടേടീ മന്തിപ്പോത്തേ...നെന്നെ ദേ നെന്റെ മുതുകാലന്‍ തന്ത വിളിക്കണ്‌. ചെന്നു കിട്ടാനുള്ളത്‌ വാങ്ങിച്ചോണ്ട്‌ പോരേ..."

അരിച്ചാക്കിന്റെ മുകളില്‍ വരിക്കച്ചക്ക എടുത്തുവെച്ചതുപോലുള്ള ഭാരിച്ച ശരീരവും താങ്ങി മിസ്സ്‌ മീനാരാമുണ്ണി പുറത്തേക്ക്‌ ചെന്നു.നായര്‌ പക്ഷേ ഭവാനിയെ വരവേറ്റതുപോലെ മീനക്കിട്ട്‌ പൊട്ടിക്കാന്‍ പോയില്ല. കാര്യം മോളാണെങ്കിലും അവടെ കയ്യീന്ന്‌ ഒന്നുകിട്ടിയാല്‍ JCB കേറിനിരങ്ങിയ മൂന്നാറുപോലെയാകും തന്റെ കാര്യമെന്ന്‌ കക്ഷിക്ക്‌ നന്നായിട്ടറിയാം. അതുകൊണ്ട്‌ ഒരു കയ്യകലം സൂക്ഷിച്ചുകൊണ്ടാണ്‌ ചോദിച്ചത്‌.

"ഡീ, നീയും ആ അരവിന്ദന്‍മാഷും ആയിട്ടെന്താ ബന്ധം?"

"ആ,എനിക്കറിയാന്‍മേല. അമ്മയോടെങ്ങാനും ചോദിക്ക്‌. വകയില്‌ വല്ല ബന്ധവും ഉണ്ടോന്ന്‌"

"പ്‌ഫാ...തറുതല പറയുന്നോടീ പുല്ലേ...അവന്‍ നെന്റെ അമ്മേടെ ബന്ധുവാണോന്നല്ലടീ ശവമേ ഞാന്‍ ചോദിച്ചത്‌.അവടമ്മേടെ...ബന്ധം...എടീ നീയും അവനും തമ്മിലെന്താ ഇടപാടെന്ന്?"

"ദേ അച്ഛാ, വേണ്ടാതീനം പറയരുത്‌. കള്ളുകുടിച്ചാല്‍ വയറ്റീകിടക്കണം"

ഒരുതുള്ളിപോലും മോന്താതെ കരിംപച്ചക്ക്‌ നിക്കുന്ന തന്നോട്‌ ആ പറഞ്ഞത്‌ രാമുണ്ണ്യായര്‍ക്കു പിടിച്ചില്ല. ആ ദേഷ്യം കൂടി ചേര്‍ത്ത്‌ സല്‍പ്പുത്രിയുടെ തലമുടിക്ക്‌ കുത്തിപ്പിടിച്ച്‌ നായര്‌ അലറി.

"നായിന്റെ മോളേ...."

അങ്ങനെ വിളിച്ചാല്‍ നായയാകുന്നത്‌ താനാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും നായര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ മീന അത്‌ തിരുത്താനും പോയില്ല.

"സത്യം പറയെടീ....നീയും ആ അരവിന്ദന്‍മാഷും തമ്മിലെന്താടീ ഏര്‍പ്പാട്‌? നിങ്ങള്‌ രണ്ടുംകൂടെ സിംലയില്‌ സിനിമാക്ക്‌ പോയെന്ന്‌ ആ വര്‍ക്കിമാപ്പ്പ്പള പറഞ്ഞല്ലോടീ...നീ കോളേജീപ്പോണത്‌ അവടത്തെ സാറമ്മാരുടെ കൂടെ തെണ്ടാന്‍ പോകാനാണോടീ?"

ഇത്തവണ മീന ഒന്നു ഞെട്ടി. ക്രൗച്ചിംഗ്‌ ടൈഗര്‍ മോഡല്‍ ഒരു പ്രയോഗത്തിലൂടെ തന്റെ മുടികൊഴിയാതെ, ശ്രദ്ധയോടെ നായരുടെ പിടിവിടുവിച്ച്‌ മീന ചീറി.

"വര്‍ക്കിമാപ്പള പറഞ്ഞെങ്കി അയ്യാടെ പെണ്ണുമ്പിള്ളയാവും സിനിമാക്കു പോയത്‌. അരവിന്ദന്‍ മാഷോട്‌ ഞാനിതുവരെ മിണ്ടീട്ടുകൂടിയില്ല. പിന്നല്ലേ സിനിമാപ്പോക്ക്‌. അച്ഛന്‍ വെറുതെ നാട്ടാര്‌ ഓരോന്ന്‌ പറയണതും കേട്ട്‌ സത്യമറിയാതെ എന്റെ മെക്കിട്ട്‌ കേറല്ലേ"

ശക്തമായ ഈ ഡയലോഗ്‌ കേട്ടപ്പോ നായര്‍ക്കും ഡൗട്ടായി. ഇനിയിപ്പോ മാപ്പ്‌ള വെറുതെ പറഞ്ഞതാവുമോ? ഏയ്‌...എന്നാലും സ്വന്തം മോളെക്കുറിച്ച്‌ ഒരു തന്തയോട്‌ ഒരുത്തന്‍ അങ്ങനെ നുണ പറയുമോ?

അച്ചന്റെ ശൗര്യം ഒന്നടങ്ങിയെന്ന്‌ കണ്ടതോടെ മീനയുടെ കുരുട്ടുബുദ്ധി വര്‍ക്കൗട്ടായി.

"അല്ലേലും ആ ക്‍ണാപ്പന്‍ മാപ്പ്‌ളക്ക്‌ ചെറിയൊരു സൂക്കേടുള്ളതാ...കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ പറ്റി വേണ്ടാതീനം പറഞ്ഞുണ്ടാക്കണത്‌"

"കാണാന്‍ കൊള്ളാവുന്ന" എന്ന ആ പ്രയോഗം, "ഇവളിതാരെക്കുറിച്ചാണ്‌ പറയണത്‌" എന്നൊരു ആശങ്ക നായര്‍ക്കുണ്ടാക്കിയെങ്കിലും അവളുടെ മോന്തക്കുറ്റിയില്‍ പ്രത്യക്ഷപ്പെട്ട ഭാവത്തില്‍ നിന്നും അതു ലവളെക്കുറിച്ചുതന്നെയായിരുന്നു എന്ന്‌ മനസ്സിലായി.നായരിങ്ങിനെ വര്‍ണ്ണ്യത്തിലാശങ്കയുമായി നില്‍ക്കുമ്പോള്‍, കിട്ടിയ തല്ലിന്റെ ചൂട്‌ വളരെ സിമ്പിളായി കൈകൊണ്ട്‌ തൂത്തുകളഞ്ഞ്‌ ഭവാനിയും മകളുടെ സൈഡില്‍ കളിക്കാനെത്തി.

"വല്ലവരും പറയണത്‌ കേട്ട്‌ സ്വന്തം മോളെപ്പറ്റി വേണ്ടാതീനോം പറഞ്ഞ്‌ വന്ന്‌, പെമ്പ്രന്നോത്തിയേം തല്ലി ഞെളിഞ്ഞുനിക്കണ്‌. നാണമില്ലേ മനുഷ്യാ? ചെന്ന്‌ ഇതുപറഞ്ഞോനോട്‌തന്നെ ചെന്ന്‌ ചോദിക്ക്‌"

പറയണതിനിടക്ക്‌ തന്നെ തല്ലിയത്‌ അനാവശ്യമായിപ്പോയെന്നും, അതു താന്‍ പെന്റിംഗില്‍ ഇട്ടിട്ടുണ്ടെന്നും വ്യക്തമായ സൂചന നല്‍കാന്‍ ഭവാനി മറന്നില്ല.

നായര്‌ പിന്നെ ഒന്നും ആലോചിച്ചില്ല. അധവാ ആലോചിക്കന്‍ മാത്രമുള്ള ബുദ്ധിയൊന്നും ആ മന്തന്‍ തലക്കകത്തുണ്ടായിരുന്നില്ല. വന്ന ഗിയറില്‍ തന്നെ കവലയിലേക്ക്‌ തിരിച്ചു

..............................................................................................................

ഡെസ്പ്പടിച്ചിരിക്കുന്ന മകളെ കണ്ടപ്പോള്‍ ഭവാനിക്ക്‌ സങ്കടം വന്നു. അവര്‍ സങ്കടം കടിച്ചമര്‍ത്തി. അമര്‍ത്തിയമര്‍ത്തി പല്ലുപൊട്ടാറായപ്പോള്‍ ഭവാനി മകളോട്‌ പറഞ്ഞു

"പോട്ടെ മോളേ...മോളതങ്ങ്‌ വിട്ടുകള. എന്നാലും ആ വര്‍ക്കിമാപ്പ്‌ളക്ക്‌ എങ്ങിനെയീ വേണ്ടാതീനം പറയാന്‍ തോന്നി?"

അത്രേം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഭവാനിക്കും ഒരു ഡൗട്ട്‌. ഒന്നുമില്ലാതെ അയാളിങ്ങിനെ പറയുമോ?

"മോളേ, സത്യം പറ...ഇനി നീയെങ്ങാനും ആ മാഷുടെ കൂടെ സിനിമാക്ക്‌ പോയാ?"

"യൂ റ്റൂ ഭവാനീീ" എന്നൊരു ഭാവത്തില്‍ മീന അമ്മയെ നോക്കിപ്പറഞ്ഞു

"ഇല്ലമ്മേ, ആ മാഷോട്‌ ഞാന്‍ മിണ്ടീട്ട്‌പോലുമില്ല...എന്റെ അമ്മയാണേ സത്യം"

അതമ്മക്കങ്ങ്‌ സുഖിച്ചു. തന്നേപ്പിടിച്ച്‌ സത്യം ചെയ്തതല്ലേ, അവളങ്ങനെയൊന്നും ചെയ്തുകാണത്തില്ല. വര്‍ക്കിമാപ്പ്‌ളയെ പാമ്പുകൊത്തി, ആശുപത്രീല്‍ കൊണ്ടുപോണവഴിക്ക്‌ വണ്ടിയിടിച്ച്‌ ചാകട്ടെ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഭവാനി മോളോട്‌ പറഞ്ഞു

"ആ, എന്റെ മോളതങ്ങ്‌ വിട്ടേക്ക്‌. എന്നാലും ആ വര്‍ക്കി...അയാളെന്തുകാര്യത്തിനാണാവോ ഇങ്ങിനൊക്കെ അതിയാനോട്‌ പറഞ്ഞുകൊടുത്തത്‌?"

അമ്മയുടെ ന്യായമായ ആ സംശയത്തിന്‌ മീന മറുപടി പറഞ്ഞു

"അയാള്‍ക്ക്‌ തെറ്റിയതാവും അമ്മേ...സുഗുണന്‍ മാഷെ കണ്ടിട്ടാവും ആ മണ്ടന്‍ മാപ്പ്‌ള, അരവിന്ദന്‍ മാഷാണെന്ന്‌ കരുതീത്‌"

Oct 25, 2007

റിയല്‍ റിയാലിറ്റീസ്‌

സൂപ്പര്‍ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, സൂപ്പര്‍ ഡാന്‍സര്‍, അതിന്റെ ജൂനിയര്‍, സൂപ്പര്‍ മോം അഥവാ വനിതാരത്നം, (എന്നാണാവോ "സൂപ്പര്‍ മോം ജൂനിയര്‍" വരണത്‌, കല്യാണം കഴിക്കാത്ത അമ്മമാര്‍ക്കു വേണ്ടി...അമ്മമാരേ, ക്ഷമിക്കുക)....

റിയാലിറ്റി (??) ഷോകളുടെ ഈ ചങ്ങലയുടെ ഇടയിലുള്ള ഒരു കണ്ണിയാണ്‌ "സ്മയില്‍ പ്ലീസ്‌". ഏഷ്യാനെറ്റ്‌ പ്ലസ്സ്‌ ചാനലുകാര്‍ നമ്മളെയൊക്കെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ (ഉവ്വാാ) കൊല്ലാന്‍ വേണ്ടി അണിയിച്ചൊരുക്കുന്ന ഒരു so called reality show... ഇത്തവണ നാട്ടില്‍ പോയപ്പോളാണ്‌ മഹത്തായ ഈ പരിപാടി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്‌. ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി. കണ്ടുകഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാതെ ഒരു സമാധാനക്കേട്‌.

കോട്ടയം നസീര്‍, കല്‍പ്പന, അബി തുടങ്ങിയവരാണ്‌ ജഡ്‌ജസ്സ്‌. അവതാരകന്‍ ഒരു സിറ്റുവേഷന്‍ പറഞ്ഞുകൊടുക്കും. എന്നിട്ടു സെക്കന്റുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു സ്കിറ്റ്‌ ഉണ്ടാക്കി അവതരിപ്പിക്കണം, അല്ല, എല്ലാരേയും ചിരിപ്പിക്കണം. ഇതാണ്‌ സംഗതി. കാമറ കാണുമ്പോള്‍തന്നെ വെറുതെ ചിരിക്കാന്‍ വേണ്ടി കുറെ പ്രേക്ഷകരെ സ്റ്റുഡിയോയില്‍ കൊണ്ടുവന്നിരുത്തിയിട്ടുണ്ട്‌ (ആ നേരം വല്ല ജാഥക്കും പോയിരുന്നേല്‍ നൂറ്റമ്പതു രൂപയും ബിരിയാണിയും കിട്ടിയേനേ പാവങ്ങള്‍ക്ക്‌)

ഇത്‌ കാണാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ വെച്ചാല്‍, പങ്കെടുക്കുന്നത്‌ കുട്ടികളാണ്‌. ഇവരൊക്കെ എന്തു തമാശയാണാവോ കാണിക്കുന്നത്‌ എന്ന ഒരു ആകാംക്ഷയോടെയാണ്‌ കാണാന്‍ ഇരുന്നത്‌.ആദ്യം വന്നത്‌ ഒരു പെണ്‍കുട്ടിയായിരുന്നു. പത്ത്‌ വയസ്സില്‍ താഴെയേ വരൂ. ആ കൊച്ചുകുട്ടിക്ക്‌ കൊടുത്ത സിറ്റുവേഷന്‍ കണ്ടപ്പോള്‍ തന്നെ പരിപാടിയെക്കുറിച്ച്‌ ഏതാണ്ടൊരു ഐഡിയ കിട്ടി. അവതാരകന്റെ ഭാഷയില്‍ തന്നെ അതങ്ങ്‌ അവതരിപ്പിച്ചേക്കം.

"മോളേ, മോളൊരു പുരുഷനാണെന്നു കരുതുക. മോളുടെ ഭാര്യ പ്രസവിക്കാന്‍ കിടക്കുവാണ്‌. മോളാകെ ടെന്‍ഷനടിച്ച്‌ നില്‍ക്കുവാണ്‌. ഡേറ്റ്‌ ആകാതെയുള്ള പ്രസവമാണ്‌, ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. അതുകൊണ്ട്‌ തന്നെ ടെന്‍ഷനും കൂടുതല്‍ കാണുമല്ലോ. ആ ടെന്‍ഷന്‍ കൊണ്ടുണ്ടാകുന്ന തമാശകള്‍ ഒന്നവതരിപ്പിച്ചേ"

കണ്ണുതള്ളിപ്പോയി. ഇത്തിരിയില്ലാത്ത കൊച്ചിനു അവന്‍ കൊടുത്ത സിറ്റുവേഷന്‍...പിന്നെ ആശ്വസിച്ചു. സ്ത്രീപീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയായി അഭിനയിച്ച്‌, ആ "ടെന്‍ഷന്‍ കൊണ്ടുണ്ടായ തമാശ" അവതരിപ്പിക്കാന്‍ പറഞ്ഞില്ലല്ലോ.എന്തായാലും ഒരു കാര്യം പറയട്ടെ. നമുക്കുണ്ടായ (അല്ലെങ്കില്‍ എനിക്കെങ്കിലും) ഈ വിഷമമോ അമര്‍ഷമോ ഒന്നും കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന പ്രേക്ഷകസമൂഹത്തിനുണ്ടായില്ല. അവര്‍ ആ സിറ്റുവേഷനും പൊട്ടിച്ചിരിയോടെ കയ്യടിച്ച്‌ ആസ്വദിച്ചു...കണ്ണ്‌ കൂടുതല്‍ തള്ളിയത്‌ അപ്പോഴല്ല. വെറും പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ആ പത്തുവയസ്സുകാരി ഈ സിറ്റുവേഷന്‌ സ്കിറ്റുണ്ടാക്കി അവതരിപ്പിച്ച്‌, എല്ലാവരേയും "ചിരിപ്പിക്കുന്ന" റിയാലിറ്റി ഷോയിലെ റിയല്‍ അല്ലാത്ത രംഗം കണ്ടപ്പോഴാണ്‌. അതും പോരാഞ്ഞ്‌ "മോളേ, തകര്‍ത്തു", "കലക്കി മോളേ" എന്നിങ്ങനെ ജഡ്‌ജസ്സ്‌ വക അഭിനന്ദന പ്രവാഹം. ഇതെല്ലാം കണ്ട്‌ ചിരിക്കാനും കയ്യടിക്കാനും വിധിക്കപ്പെട്ട കുറെ അപ്പാവികളും...

വേറെയും ഉണ്ടായിരുന്നു ഇത്തരം "മനോഹരമായ" സിറ്റുവേഷന്‍സ്‌.

"മോനേ, മോന്‌ പത്തുമുപ്പത്‌ വയസ്സായെന്നു കരുതുക. കല്യാണം കഴിഞ്ഞിട്ടില്ല. മോനാണെങ്കില്‍ ഇങ്ങിനെ പുര നിറഞ്ഞ്‌ കല്യാണം കഴിക്കാന്‍ മുട്ടി നിക്കുവാണ്‌. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ആലോചന വരുന്നു. മോന്‍ പെണ്ണുകാണാന്‍ പോകുന്നു. അവിടെ വെച്ച്‌ ഉണ്ടാകുന്ന തമാശകള്‍ എന്തൊക്കെയാണെന്നൊന്നു കാണിച്ചേ"

കല്യാണം കഴിക്കാന്‍ "മുട്ടി നിക്കുന്ന" രംഗം ആ പത്തുവയസ്സുകാരന്‍ അവതരിപ്പിക്കുന്നത്‌ കണ്ട്‌ ഞാനും കോരിത്തരിച്ചു.ഇതേ റേഞ്ചിലുള്ള "റിയല്‍" സംഭവങ്ങള്‍ എല്ലാ റിയാലിറ്റി ഷോയിലും കാണാം. "കോമഡിരാജ നമ്പര്‍ വണ്‍" എന്ന പരിപാടിയിലും ഉണ്ട്‌ ഇങ്ങിനെ പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ഭാവനയില്‍ നിന്നും ചിരി ഉണ്ടാക്കുന്ന അദ്ഭുതപ്രതിഭാസം. ആരെ പറ്റിക്കാനായാലും, "നുണ പറയുമ്പോള്‍ കേള്‍ക്കുന്നവനെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയണം" എന്ന പൊതുതത്വം ഇവരൊന്നും ഓര്‍ക്കുന്നില്ലല്ലോ ദൈവമേ...

വേറെ ഒരു പ്രഹസനം "എലിമിനേഷന്‍ റൗണ്ട്‌" ആണ്‌. ശോകഗാനങ്ങളുടെ അകമ്പടിയോടെ താരങ്ങളെ സ്ലോ മോഷനില്‍ യാത്രയാക്കുന്ന ചടങ്ങ്‌. കരയില്ലെന്നുറപ്പിച്ചു നിക്കുന്നവരെപ്പോലും കോഞ്ഞാട്ട ചോദ്യങ്ങള്‍ ചോദിച്ച്‌ കരയിപ്പിച്ച്‌ വിടാന്‍ വേണ്ടി "celebrity guests". മൊത്തത്തില്‍ അതൊരാഘോഷം തന്നെയാണ്‌.

പറഞ്ഞുവന്ന കാര്യം അതല്ല. പ്രേക്ഷകരുടെ SMS നെ ആധാരമാക്കിയാണ്‌ എലിമിനേഷന്‍ എന്നാണ്‌ പറയപ്പെടുന്നത്‌. ഇതാണ്‌ തെന്നാലിക്കു മനസ്സിലാകാത്തത്‌. ഈ എലിമിനേഷന്‍ റൗണ്ട്‌ പ്രക്ഷേപണം ചെയ്യുന്നതിന്റെ തൊട്ടുതലേ ദിവസം പോലും ഈ ഷോ ഉണ്ട്‌. അതു കണ്ടുകഴിഞ്ഞ്‌ പ്രേക്ഷകര്‍ അയച്ച SMS ഒക്കെ എണ്ണി വെടിപ്പാക്കി, എലിമിനേഷന്‍ എപ്പിസോഡ്‌ ഷൂട്ട്‌ ചെയ്ത്‌, അത്‌ എഡിറ്റ്‌ ചെയ്ത്‌...തൊട്ടടുത്ത ദിവസം തന്നെ പ്രക്ഷേപണം..."ഹോ,ഇവരെയൊക്കെ സമ്മതിക്കണമല്ലോ" എന്ന മണ്ടന്‍ ചിന്തയുമായി തെന്നാലി കുറേ നാള്‍ നടന്നിരുന്നു.

പിന്നീടൊരിക്കല്‍, എലിമിനേഷന്‍ എപ്പിസോഡ്‌ പ്രക്ഷേപണം ചെയ്യുന്നതിനും രണ്ടാഴ്ച മുന്‍പേ തന്നെ, "അമൃത TV സൂപ്പര്‍ ഡാന്‍സര്‍" ഇല്‍ പങ്കെടുത്ത മാളു, "താന്‍ എലിമിനേറ്റ്‌ ചെയ്യപ്പെട്ടു, ഇതുവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി" എന്ന്‌ അമൃത TV യുടെ ഓണ്‍ലൈന്‍ ഫോറത്തില്‍ മെസ്സേജ്‌ ഇട്ടതുകണ്ടപ്പോളാണ്‌ തെന്നാലിക്ക്‌ കാര്യം ഏതാണ്ട്‌ മനസ്സിലായത്‌.

കുറേ മണ്ടന്മാര്‍ വെറുതെ SMS അയച്ച്‌ വിരലിന്റെ അറ്റം തേഞ്ഞുപോകുന്നു. SMS ഒന്നിന്‌ 6 രൂപ വെച്ച്‌ വാങ്ങി AirTel ഉം Idea യും ഒക്കെ കാശുണ്ടാക്കുന്നു...എലിമിനേറ്റ്‌ ചെയ്യപ്പെടുന്നവരുടെ കണ്ണീര്‌ വിറ്റ്‌ ചാനലുകാരും കാശുണ്ടാക്കുന്നു. പാപ്പാനെ ആന വലിച്ചുകീറുന്നതിന്റെ ലൈവും പിറ്റേന്ന് പത്രത്തിന്റെ മുന്‍പേജില്‍ ഫോട്ടോയും സ്ഥിരമായി കാണുന്ന നമുക്കീ കരച്ചിലൊക്കെ ഒരു ഹരമല്ലേ...!!!

Oct 1, 2007

ജീവിതം

പത്താം തരം പാസ്സായി തെക്കുവടക്കുനടക്കുന്ന സമയത്താണ്‌ ജീവിതത്തെ ആദ്യമായി നേരില്‍ കണ്ടത്‌. അന്ന് ജീവിതം ചോദിച്ചു
"ഇനിയെന്താ പരിപാടി?"

പ്ലസ്‌ 1 ന്റെ അഡ്‌മിഷനുള്ള അപേക്ഷകള്‍ അയച്ച്‌ കാത്തിരിക്കുമ്പോള്‍ ജീവിതം വീണ്ടും ചോദിച്ചു. "എവിടേം കിട്ടിയില്ലല്ലേ?"

അച്ചന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി entrance എഴുതി ദയനീയമായി തകര്‍ന്നപ്പോള്‍ ജീവിതം വീണ്ടും വന്നു.
"റ്റ്യൂഷനു പോയി കാശ്‌ കളഞ്ഞത്‌ മിച്ചം, അല്ലേ?"

ഡിഗ്രി കഴിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ നടക്കുന്ന സമയത്ത്‌ പലയിടത്തും വെച്ച്‌ ജീവിതം ചോദിച്ചുകൊണ്ടേയിരുന്നു
"വല്ലോം നടക്കോ? ഇന്നത്തെ കാലത്ത്‌ ഒരു ഡിഗ്രി ഉണ്ടായതോണ്ടൊന്നും കാര്യമില്ലെന്നേ. ഉദാഹരണത്തിനു നമ്മടെ ......."

കാലത്തിന്റെ കുത്തൊഴിക്കില്‍കൂടി മുന്നോട്ടുള്ള യാത്രകള്‍ക്കിടയില്‍ ജീവിതത്തെ പലതവണ കണ്ടു...എന്നും ഓരോ ചോദ്യങ്ങളുണ്ടായിരുന്നു ജീവിതത്തിന്‌ ചോദിക്കാന്‍...
"കല്യാണം ഒന്നും ശരിയായില്ലല്ലേ?"
"സ്ത്രീധനം എന്തുകിട്ടി?"
"കുട്ടികള്‍ ഒന്നും ആയില്ലേ? കുഴപ്പം വല്ലതും..."
"പിള്ളേര്‍ക്കൊന്നും ജോലി ആയില്ലേ?"
"മക്കളുടെ വിവരമൊക്കെ ഇല്ലേ? അവരൊക്കെ നാട്ടില്‍ വന്നിട്ടിപ്പൊ കൊല്ലം കുറെ ആയല്ലോ!!"
"പുറത്തേക്കൊന്നും കാണാറില്ലല്ലോ...അസുഖം വല്ലതും..."
....................................................................................................................................................................
മങ്ങിത്തുടങ്ങിയ കണ്ണിലൂടെ മച്ചിലെ മാറാമ്പില നോക്കികിടക്കുമ്പോള്‍ ഒരു കൊച്ചുപാദസരം കിലുക്കിക്കൊണ്ട്‌ ജീവിതം അടുത്തേക്ക്‌ വന്നു...കുഞ്ഞുശബ്ദത്തില്‍ ചെവിയില്‍ ചോദിച്ചു...
"അപ്പൂപ്പനെന്താ ചാകാത്തെ?"

Sep 26, 2007

ശശിയേട്ടനാണ്‌ താരം

ശശിയേട്ടന്‍ ഒരു ശരാശരി ചെമ്മാപ്പിള്ളിക്കാരന്‍. ജിമ്മ് ശശി എന്നു പറഞ്ഞാലേ ജനങ്ങള്‍ അറിയൂ. അധവാ ജനങ്ങള്‍ അറിഞ്ഞാലും ശശിയേട്ടന്‍ വിളികേള്‍ക്കണമെങ്കില്‍ ജിമ്മെന്നു തന്നെ വിളിക്കണം. ഇതു വെറും ഇരട്ടപ്പേരല്ല. ശശിയേട്ടന്‍ യഥാര്‍ഥത്തില്‍ ജിമ്മാകുന്നു. വിവാഹിതന്‍. ആ വകയില്‍ നാലു പിള്ളേരുടെ അച്ചന്‍. ജോലി തെങ്ങുകയറ്റം. കൂലി രണ്ടുതരത്തിലാണ്‌. ശശിയേട്ടന്‍ ഫിറ്റാണെങ്കില്‍ പുള്ളിക്ക്‌ അപ്പോള്‍ തോന്നുന്നതാണ്‌ കൂലി. പച്ചക്കാണെങ്കില്‍ നാട്ടുനടപ്പനുസരിച്ചുള്ളതു മതി.

ശശിയേട്ടന്‍ പൊതുവെ ഷര്‍ട്ടിടാറില്ല. അതു സല്‍മാന്‍ഖാനെപ്പോലെ മസിലുകാണിക്കാന്‍ ആണെന്ന്‌ അസൂയക്കാര്‍ പറയാറുണ്ടെങ്കിലും പുള്ളി അതു മൈന്റ്‌ ചെയ്യാറില്ല. കാരണം മസില്‍ ശശിയേട്ടനും താല്‍പ്പര്യമുള്ള കാര്യമാണ്‌. മസില്‍ കാണിക്കുന്നത്‌ തന്റെ മൗലികാവകാശമായി ശശിയേട്ടന്‍ കണക്കാക്കിയിരുന്നു.

കള്ളുകഴിഞ്ഞാല്‍ ശശിയേട്ടനേറ്റവും ഇഷ്ടമുള്ളത്‌ ആനയും സിനിമയുമാണ്‌. ആനേശ്വരം അമ്പലത്തില്‍ ആനയുള്ള എന്ത്‌ പരിപാടിയുണ്ടായാലും ശശിയേട്ടന്‍ രംഗത്തുണ്ടാകും. അന്നു ശശിയേട്ടന്‍ പതിവില്‍ കൂടുതല്‍ വെള്ളമടിക്കും. വേറൊന്നിനുമല്ല, ഒരു ധൈര്യത്തിന്‌. കാര്യം ജിമ്മാണെങ്കിലും ആന ചവിട്ടിയാല്‍ പോയില്ലേ. ആ ചിന്തയൊന്നു മനസ്സീന്നു പോയിക്കിട്ടാന്‍. ചുമ്മാ അവിടെ ഉണ്ടാകുമെന്നു മാത്രമല്ല. ആനയുടെ തോട്ടി പിടിച്ചു ആനയുടെ ഒപ്പം തന്നെയുണ്ടാകും. ശശിയേട്ടനെ താങ്ങിക്കൊണ്ട്‌ യ്ഥാര്‍ഥ പാപ്പാന്‍ പുറകെയും.

വെങ്ങാലി ഗോപിയേട്ടന്റെ പറമ്പിലെ തെങ്ങിന്റെ മുകളിലിരുന്നാണ്‌ ശശിയേട്ടന്‍ താഴെ നിന്നാരോ പറയണകേട്ടത്‌. തൃപ്രയാര്‍ ചേലൂര്‍ മനയില്‍ ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കണുണ്ടത്രെ. ഈ ഡയലോഗ്‌ ചെവിയില്‍ വീണതിനുശേഷമുള്ള തേങ്ങവെട്ട്‌ ചാര്‍ളിചാപ്ലിന്റെ സിനിമയിലെ സീനുകള്‍ പോലെ ഒരു ഫാസ്റ്റ്‌ ഫോര്‍വേഡ്‌ മോഡിലായിരുന്നു. തേങ്ങയേക്കാള്‍ കൂടുതല്‍ ഇളനീര്‌ വെട്ടിയിട്ട്‌ പെട്ടെന്ന് പണിതീര്‍ത്ത്‌ ശശിയേട്ടന്‍ തെങ്ങുകയറ്റയൂണിഫോമില്‍ തന്നെ ചേലൂര്‍ മനയിലേക്ക്‌ സൈക്കിളില്‍ വെച്ചുപിടിച്ചു.

ഒരു സ്റ്റണ്ട്‌സീനില്‍ പോലീസ്‌ വേഷമിടാന്‍ വേണ്ടി രണ്ട്‌ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ അന്വേഷിച്ച്‌ നിന്നിരുന്ന ഒരു സഹസംവിധായകന്റെ (ഇവിടുന്നങ്ങോട്ട്‌ സഹന്‍ എന്നു പറയാം. മൊത്തം എഴുതാന്‍ നിന്നാല്‍ മൊതലാവില്ല.) കണ്ണ്‌ ശശിയേട്ടന്റെ മസിലില്‍ തട്ടി സഡന്‍ബ്രേക്കിട്ടുനിന്നു. സഹന്‍ ശശിയേട്ടനെ ഷാജികൈലാസിനു ചൂണ്ടിക്കാണിച്ചുകൊടുത്തു. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. ഷാജിക്കും ആളെ ഇഷ്ടപ്പെട്ടു. പിടിക്കുന്നത്‌ പുലിയുടെ വാലിലാണെന്നറിയാതെ സഹന്‍ ചെന്ന് ശശിയേട്ടനോട്‌ കാര്യം പറഞ്ഞു.

"സിനിമയില്‍ അഭിനയിക്കാമോ? രണ്ടുമൂന്ന് സീനുണ്ട്‌. പോലീസ്‌ ഡ്രെസ്സിലാണ്‌"

ശശിയേട്ടന്‌ കുറച്ചുനേരത്തെക്ക്‌ സൗണ്ട്‌ പുറത്തുവന്നില്ല. സൗണ്ട്‌ വന്നപ്പോള്‍ വാക്കുകള്‍ വന്നില്ല. ഒടുവില്‍ എല്ലാം കൂടി വന്നപ്പോളേക്കും ശശിയേട്ടന്റെ ബോധം പോയിരുന്നു.

ഇത്രേം കണ്ടപ്പോ സഹന്‍ ഇട്ടേച്ച്‌ പോയി. വേറെ രണ്ടുപേരെ തപ്പിപ്പിടിച്ച്‌ മേക്കപ്പ്‌ ഇടുവിക്കാന്‍ വിട്ടു. സഹന്റെ കഷ്ടകാലം. ശശിയേട്ടന്റെ നഷ്ടപ്പെട്ടുപോയ ബോധം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. തന്റെ മസിലിനു നന്ദി പറഞ്ഞുകൊണ്ട്‌ ശശിയേട്ടന്‍ സഹന്റെ അടുത്തെക്ക്‌ ചെന്നു.തനിക്കുപകരം വേറെ ആളെ വെച്ചെന്നറിഞ്ഞ ശശിയേട്ടന്‍ ഞെട്ടി. ശശിയേട്ടന്റെ തനിസ്വഭാവം പുറത്തുവന്നു. വേലിയിലിരുന്ന പാമ്പിനെയെടുത്ത്‌ വേണ്ടാത്തിടത്ത്‌ വെച്ചെന്നു പറഞ്ഞ അവസ്ഥയായി സഹന്റേത്‌. ലോക്കല്‍സിനോടു കളിക്കുന്നത്‌ പന്തിയല്ലെന്നു മനസ്സിലാക്കിയ സഹന്‍ സ്ക്രിപ്റ്റില്‍ ഒരു പോലീസുകാരനെ കൂടി കയറ്റി. അങ്ങിനെ ചെമ്മാപ്പിള്ളിയില്‍ നിന്നും ആദ്യമായൊരാള്‍ സിനിമയില്‍ മേക്കപ്പിട്ടു. ചെമ്മാപ്പിള്ളി പുളകം കൊണ്ടു.

പിടിച്ചതിലും വലുത്‌ അളയിലാണെന്ന് സഹന്‌ മനസ്സിലായത്‌ ശശിയേട്ടന്‍ കാമറക്കുമുന്നില്‍ വന്നപ്പോളായിരുന്നു. പൂക്കാട്ട്‌ ശശി വക കണ്ടീഷന്‍ നമ്പര്‍ വണ്‍. തനിക്കു സ്റ്റണ്ട്‌ സീനില്‍ ഷര്‍ട്ടിടാതെ അഭിനയിക്കണം. പോലീസുകാരന്റെ വേഷമാണെന്നും യൂണിഫോം എന്തായാലും ഇടണം എന്നും ഒരുവിധം പുള്ളി പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ ശശിയേട്ടന്‍ അതിനും വകുപ്പുണ്ടാക്കി. സ്റ്റണ്ടിനിടയില്‍ ഏതെങ്കിലും ഗുണ്ട തന്റെ യൂണിഫോം വലിച്ചു കീറട്ടെ. സഹന്റെ ക്ഷമകെട്ടു. ശശിയേട്ടനെ ഭൂജാതനാക്കിയ മാതാപിതാക്കളെ പുള്ളി മനസ്സാ ശപിച്ചു. ഒരുവിധത്തില്‍ എല്ലാം പറഞ്ഞ്‌ സെറ്റില്‍മെന്റാക്കി ഷൂട്ടിംഗ്‌ തുടങ്ങി.

ചെമ്മാപ്പിള്ളിയില്‍ ശശിയേട്ടന്റെ ഗ്ലാമര്‍ കൂടി. സിനിമാവിശേഷങ്ങള്‍ അറിയാന്‍ വരുന്ന സാധാരണക്കാരായ അയല്‍ക്കാരെ "ആരാധകരുടെ ശല്യം" എന്നുപറഞ്ഞ്‌ ശശിയേട്ടന്‍ മൈന്റ്‌ ചെയ്യാതായി. "സ്റ്റാര്‍ട്ട്‌ കാമറ ആക്ഷന്‍" എന്നു കേള്‍ക്കാതെ ശശിയേട്ടന്‌ തെങ്ങില്‍ കയറാന്‍ പറ്റില്ലെന്നായി. ശിവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്‌ ആരൊക്കെ എന്ന ചോദ്യത്തിന്‌ "ജിമ്മും ബിജുമേനോനും പിന്നെ വേറെ കുറെ പേരും" എന്നു ചെമ്മാപ്പിള്ളിക്കാര്‍ മറുപടി പറയാന്‍ തുടങ്ങി.

ഷൂട്ടിംഗ്‌ തീര്‍ന്ന്‌ സിനിമാക്കാരെല്ലാം തിരിച്ചുപോയി. സിനിമ റിലീസാകാന്‍ ശശിച്ചേട്ടന്‍ അക്ഷമനായി കാത്തിരുന്നു. ഒടുവില്‍ ആ സുദിനം വന്നെത്തി. ശിവം റിലീസായി.

ചെമ്മാപ്പിള്ളിയുടെ സ്വന്തം താരം ജിമ്മ് ശശി കിട്ടാവുന്നത്രേം ബന്ധുക്കളെയും നാട്ടുകാരെയും വാരിക്കൂട്ടി സ്വന്തം ചിലവില്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോയി. സിനിമാതാരങ്ങള്‍ക്കുപോലും ടിക്കറ്റ്‌ എടുക്കാന്‍ ക്യൂ നില്‍ക്കേണ്ട വൃത്തികെട്ട സമ്പ്രദായത്തെ പഴിച്ചുകൊണ്ട്‌ ശശിയേട്ടന്‍ ക്യൂ നിന്നു. ഒരുവിധം തിക്കിത്തിരക്കി ടിക്കറ്റും എടുത്ത്‌ അകത്തുകയറി.

സിനിമ തുടങ്ങി...ഇന്റര്‍വെല്ലായി...ക്ലൈമാക്സായി....സിനിമ തീര്‍ന്നു...ശശിയേട്ടനെ മാത്രം ആരും കണ്ടില്ല...പടം തീര്‍ന്നു എന്ന ദുഖസത്യം അംഗീകരിക്കാന്‍ ശശിയേട്ടന്‌ മനസ്സുവന്നില്ല. ഒടുവില്‍ മാനം രക്ഷിക്കാന്‍ ശശിയേട്ടന്‍ പറഞ്ഞു

"ആ സ്റ്റണ്ട്‌സീനില്‍ ബിജുമേനോനെ പിന്നില്‍നിന്നും പിടിച്ചുമാറ്റുന്ന കൈ എന്റെയാ".

എന്താണേലും ഒരുപകാരം ഉണ്ടായി. ചെമ്മാപ്പിള്ളിക്കാരാരും ഇപ്പോള്‍ ശശിയേട്ടനോട്‌ "എന്നാടാ തെങ്ങുകയറാന്‍ വരണത്‌" എന്നു ചോദിക്കാറില്ല.. പകരം "നെന്റെ ഡെയിറ്റൊന്നു വേണമല്ലോടാ" എന്നേ പറയാറുള്ളൂ.

Sep 18, 2007

മദ്യാരംഭം

സത്യന്‍ അന്തിക്കാടിന്റെ പേരിലൂടെയല്ലാതെ അന്തിക്കാടിന്‌ സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിക്കൊടുത്തതില്‍ കള്ളിനുള്ള പങ്ക്‌ വളരെ വലുതാണ്‌. അന്തിക്കാടിന്റെ ഈ നേട്ടത്തില്‍ നല്ലൊരു പങ്ക്‌ വഹിച്ചത്‌ ചെമ്മാപ്പിള്ളിയിലെ ചെത്തുതൊഴിലാളികളാണ്‌. ചെമ്മാപ്പിള്ളിയിലൂടെ പറക്കുന്ന ഒരു കാക്ക കാഷ്ടിച്ചാല്‍ അതു ചെന്നുവീഴുന്നത്‌ ഒരു ചെത്തുകാരന്റെ തലയിലായിരിക്കും എന്നൊരു ചൊല്ലുവരെ അവിടെ നിലനിന്നിരുന്നു.

ഈ ചെത്തുകാരായ ചെത്തുകാരെല്ലാം കൂടിയുണ്ടാക്കുന്ന കള്ളൊന്നും ചെമ്മാപ്പിള്ളി വിട്ട്‌ പുറത്തുപോകാതിരിക്കാന്‍ അവിടുത്തുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുറുക്കാന്‍കടകളേക്കാള്‍ കൂടുതല്‍ കള്ളുഷാപ്പുകളുണ്ടായിരുന്ന ആ സുവര്‍ണ്ണകാലം പക്ഷേ പതിയെ പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആനേശ്വരം അമ്പലത്തിന്റെ മുന്നിലുള്ള വെയിറ്റിംഗ്‌ ഷെഡ്ഡില്‍ വെടിവട്ടത്തിനിരിക്കുന്ന കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കലികാലം, ഇങ്ങിനെ പോയാല്‍ വയസ്സുകാലത്ത്‌ ഒരുതുള്ളി കള്ള്‌ കിട്ടാതെ ചാകേണ്ടിവരുമല്ലോ ദൈവമേ".

കള്ളുഷാപ്പുകളെ ബീവറേജ്‌ സ്റ്റോറുകള്‍ കീഴടക്കിത്തുടങ്ങി. ചെമ്മാപ്പിള്ളിയിലെ പുതുതലമുറ കള്ളിനെ മറന്ന് വിദേശിയുടെ പുറകേ പോയിത്തുടങ്ങി. പക്ഷേ അന്നും ഇന്നും കുട്ടന്‍കുളം ഷാപ്പില്‍ തിരക്കിനു കുറവില്ല. ഒരു നല്ല മദ്യ സംസ്കാരത്തിന്റെ മായാത്ത സ്മാരകമായി ഈ ഷാപ്പ്‌ ഇന്നും തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുന്നു.

ചെമ്മാപ്പിള്ളിയുടെ ഈ കള്ളുസംസ്ക്കാരത്തിന്റെ കഥ പറഞ്ഞത്‌ മറ്റൊന്നിനുമല്ല. ഈയുള്ളവനും അച്ചാറില്‍ "ഹരിശ്രീ റമ്മായ നമ:" എന്നെഴുതിക്കൊണ്ട്‌ മദ്യപാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത്‌ ഈ മദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാകുന്നു. മദ്യപാനരംഗത്തെ ആ അരങ്ങേറ്റം ഒരു സംഭവം തന്നെയായിരുന്നു. മദ്യം എന്ന പരമമായ സത്യത്തെ നേരില്‍ കണ്ട ആനന്ദത്തില്‍ ഞാന്‍ അന്നെന്തൊക്കെയോ ചെയ്തുകൂട്ടി. ഉള്ളതുപറയാമല്ലോ, ഇവിടെ എഴുതുന്ന ഈ വിവരണം സത്യമായിട്ടും എന്റെ ഓര്‍മ്മയില്‍നിന്നുള്ളതല്ല. പിന്നീട്‌ പലപ്പോഴായി എന്റെ ആത്മാര്‍ഥസ്നേഹിതന്മാര്‍ എന്നെ കളിയാക്കുന്നതുകേട്ട്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്‌.

ശ്രീരാമാ പോളിടെക്‍നിക്കില്‍ ഫസ്റ്റിയര്‍ ഡിപ്ലോമക്കു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ സംഭവം.(പഠിച്ചുകൊണ്ട്‌ എന്ന വാക്ക്‌ ചുമ്മാ ആലങ്കാരികമായി പറഞ്ഞതാ. പോളിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എന്നതാണ്‌ വാസ്തവം). ഒരു അഷ്ടമിരോഹിണി ദിവസം. അവധിദിവസങ്ങളില്‍ ചെമ്മാപ്പിള്ളിയില്‍ പോവുക എന്നത്‌ കൃത്യനിഷ്ടയോടുകൂടി ഞാന്‍ ചെയ്തുപോന്നിരുന്ന ഒരു ആചാരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ചെമ്മാപ്പിള്ളിക്കാര്‍ കായികരംഗത്ത്‌ താല്‍പ്പര്യമുള്ളവരായിരുന്നു. ചീട്ടുകളി എന്ന കായികവിനോദത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയായിരുന്നു അവധിദിവസങ്ങളില്‍ മുടങ്ങാതെയുള്ള ഈ തീര്‍ഥാടനം. അന്നു പോകുമ്പോഴും അത്രയൊക്കെയേ ഉദ്ദേശിച്ചിരുന്നുള്ളൂ.

വരാനുള്ളത്‌ പക്ഷേ എവിടേം തങ്ങില്ലെന്നാണല്ലോ. വന്നു. വന്നത്‌ സൈക്കിളിലായിരുന്നു. സുമേഷിന്റെ രൂപത്തില്‍. ചീട്ടുകളി സുമേഷിനിഷ്ടമല്ല. കാരണം സുമേഷിനു കളിക്കാനറിയില്ല. അതുകൊണ്ടുതന്നെ വന്നപ്പോള്‍ മുതല്‍ സുമേഷിന്റെ ശ്രമം കളി എങ്ങിനേലും നിര്‍ത്തി ബാക്കി കുടിയന്മാരേയും കൊണ്ട്‌ വെള്ളമടിക്കാന്‍ പോകാനായിരുന്നു. ഒടുവില്‍ മദ്യം ജയിച്ചു, ചീട്ടുകളി തോറ്റു. ഏഴു മദ്യപാനികളും പിന്നെ ഞാനും നാലു സൈക്കിളുകളിലായി കുട്ടന്‍കുളം ഷാപ്പിനെ ലക്ഷ്യമാക്കി നീങ്ങി. ആ പോക്കിലും ഷാപ്പിലെ കക്കയിറച്ചിയടിക്കാം എന്നൊരു നല്ല ഉദ്ദേശം മാത്രമേ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ.

പകുതിവഴി പിന്നിട്ടതോടെ എന്റെ മാന്യപിതാശ്രീയുടെ മുഖം ഉള്ളില്‍ ചെറുതായൊന്നു മിന്നി. ഉള്ളില്‍ നിന്നും അത്യാവശ്യം വലിയൊരു കിളിപോയി. ചെമ്മാപ്പിള്ളി എന്ന സ്ഥലത്ത്‌ അച്ചനെ അറിയാത്തവര്‍ പൊതുവേ കുറവായിരുന്നു. തന്റെ നാല്‍പ്പത്തഞ്ചാം വയസ്സില്‍ അച്ചമ്മയുടെ ഉഗ്രകോപത്തിനുമുന്നില്‍ കീഴടങ്ങി വിവാഹം എന്ന ക്രൂരകര്‍മ്മത്തിനു തയ്യാറാകുന്നതുവരെ പിതാശ്രീ ചെമ്മാപ്പിള്ളിയില്‍ ഒരു ശിങ്കമായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഈയുള്ളവന്റെ ഒളിഞ്ഞുതിന്നുള്ള ബീഡിവലികള്‍ പോലും ട്രാജഡിയിലാണ്‌ ചെന്നവസാനിക്കാറുള്ളത്‌. ഏതെങ്കിലും ഒരു സൈഡില്‍ നിന്നും ഒരു അശരീരി കേള്‍ക്കാം,

"ആഹാ, മേനോന്‍കുട്ട്യേ, ഇതാണല്ലേ പരിപാടി".

ഇത്തിരിയില്ലാത്ത ഒരു ബീഡി വലിക്കുന്നത്‌ കണ്ടുപിടിച്ചതിനു ഒരുമാതിരി അമേരിക്ക കണ്ടുപിടിച്ച കൊളമ്പസ്സിന്റെ ഭാവം കാണിക്കുന്ന കാപാലികര്‍, ഞാന്‍ ഷാപ്പില്‍ കയറുന്നതെങ്ങാനും കണ്ടാല്‍ അത്‌ പിതാശ്രീയെ അറിയിക്കും എന്നത്‌ മൂന്നരത്തരം. അറിഞ്ഞോണ്ടൊരു കൊലച്ചതിയിലേക്ക്‌ എടുത്തുചാടണോ എന്നു ഞാന്‍ ആലോചിക്കുമ്പോഴേക്കും എന്റെ ഭാഗ്യദോഷത്തിന്‌ ഞങ്ങള്‍ കുട്ടന്‍കുളം ഷാപ്പിനുമുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു.

മണിയറയിലേക്കു കയറുന്ന നവവധുവിന്റെ ഭാവവാഹാദികളോടെ ഞാന്‍ ആ ഷാപ്പിലേക്ക്‌ വലതുകാല്‍ വെച്ചുകയറി. ആദ്യമൊക്കെ മദ്യപാനത്തിലെ എന്റെ കന്യകാത്വം നഷ്ടപ്പെടുത്താന്‍ തയ്യാറാകാതിരുന്ന എന്നെ ക്രൂരന്മാരായ ആ ഏഴു കുടിയന്മാര്‍ അയ്യപ്പന്‍വിളക്കിന്റെ ഉടുക്‌ക്‍കൊട്ടുപാട്ടുപോലെ വട്ടമിട്ടിരുന്ന് തെറിവിളിച്ചു. അതേത്തുടര്‍ന്ന്, മദ്യപാനത്തിന്റെ നല്ലവശങ്ങളെക്കുറിച്ചും മദ്യപിച്ചാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും സര്‍വ്വശ്രീ കഴുപ്പറമ്പില്‍ ഷജില്‍, പൂക്കാട്ട്‌ സുധി എന്നിവര്‍ ക്ലാസ്സെടുത്തു. ഇത്രയുമൊക്കെ ആയപ്പോള്‍ എന്റെയുള്ളിലും വെള്ളമടിക്കാനുള്ള ആഗ്രഹം ചെറുതായി ഉടലെടുത്തുതുടങ്ങി. അങ്ങനെ ആ ഷാപ്പില്‍നിന്നും മൂന്നുകുപ്പി കള്ള്‌ കുടിച്ച്‌ ഞാന്‍ എന്റെ അരങ്ങേറ്റം കുറിച്ചു.

കുട്ടന്‍കുളം ഷാപ്പിലെ കള്ള്‌ തീര്‍ന്നതുകൊണ്ട്‌ കിട്ടാവുന്ന സ്പീഡില്‍ ഞങ്ങള്‍ പുല്ലാമ്പുഴ ഷാപ്പിലേക്ക്‌ വെച്ചുപിടിച്ചു. പുല്ലാമ്പുഴ ഷാപ്പില്‍നിന്ന് രണ്ടാമത്തെ കുപ്പി കുടിച്ചുകഴിഞ്ഞ്‌ ഇനീം വേണമെന്നു ഞാന്‍ വാശിപിടിക്കണതാണ്‌ എനിക്കു വ്യക്തമായി ഓര്‍മ്മയുള്ള അവസാനത്തെ രംഗം. പിന്നീടുള്ള സംഭവങ്ങള്‍ അടൂരിന്റെ സിനിമയിലെ രംഗങ്ങള്‍ പോലെ മങ്ങിയതും മറ്റുള്ളവര്‍ പറഞ്ഞുതന്നതും ആണ്‌.

മങ്ങിയ രീതിയില്‍ എനിക്കോര്‍മ്മയുള്ള ഒരു സംഭവം, തിരിച്ചുവരുന്ന വഴിയിലെവിടെയോ സൈക്കിളെല്ലാം നിര്‍ത്തിവെച്ച്‌ ബാക്കി ഏഴുപേരും കൂടി എന്തോ പറഞ്ഞ്‌ തര്‍ക്കിക്കുന്നതാണ്‌. ആ തര്‍ക്കം "എന്നെ ആര്‌ സൈക്കിളില്‍ കയറ്റും" എന്നതിനെക്കുറിച്ചായിരുന്നെന്ന് പിന്നീട്‌ ജിത്ത്‌ പറഞ്ഞാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.

എന്റെ ഗഡികള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ പറഞ്ഞുതന്ന ആ സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയുള്ള ക്രമത്തില്‍ എഴുതട്ടെ.

ഒന്ന് - പുല്ലാമ്പുഴ ഷാപ്പിന്റെ സൈഡിലുള്ള പുഴയിലേക്ക്‌ വാളുവെക്കാനിരുന്ന ബാബുവിന്റെ പുറം തടവിക്കൊടുക്കാനുള്ള എന്റെ ശ്രമം ബാബുവിനെ തള്ളി പുഴയിലേക്കിടുന്നതിലാണ്‌ കലാശിച്ചത്‌. (ഗുണപാഠം - അവനവനു നേരെ നില്‍ക്കാനുള്ള ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ വാളുവെക്കുന്നവരെ സഹായിക്കാവൂ. പ്രത്യേകിച്ച്‌ പുഴയിലേക്ക്‌ വാളുവെക്കുന്നവരെ.)

രണ്ട്‌ - ഷാപ്പില്‍ വെച്ച്‌ എഴുന്നേല്‍ക്കാനുള്ള സൗകര്യത്തിനുവേണ്ടി മുന്നിലുള്ള മേശ എടുത്ത്‌ നീക്കിയിട്ടു. എന്റെ കഷ്ടകാലത്തിന്‌ മേശപ്പുറത്ത്‌ പത്ത്‌ കുപ്പികളും എട്ട്‌ ഗ്ലാസ്സുകളും ഉണ്ടായിരുന്നു. കുപ്പീം ഗ്ലാസ്സുമൊക്കെയല്ലേ, തട്ടീം മുട്ടീമൊക്കെ ഇരിക്കും.

മൂന്ന് - ചെറിയച്ചന്റെ വീടിന്റെ അടുത്തുതന്നെ താമസിക്കുന്ന വിമലട്ടീച്ചറും മോളും നടന്നുവരുമ്പോള്‍ ടീച്ചറുടെ മോളോട്‌ "എന്തോ" പറഞ്ഞു. ഈ പറഞ്ഞതെന്താണെന്ന് എനിക്കിന്നും സത്യമായിട്ടും ഓര്‍മ്മയില്ല. ഞാന്‍ പറഞ്ഞു എന്ന പേരില്‍ എന്റെ ക്രൂരന്മാരായ സുഹൃത്തുക്കള്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ സത്യമാണെന്ന് എനിക്കുറപ്പില്ലാത്തതുകൊണ്ടും ഇവിടെ എഴുതാന്‍ കൊള്ളാത്തതായതുകൊണ്ടും ഒഴിവാക്കുന്നു.

നാല്‌ - എന്നേം പുറകില്‍ വെച്ച്‌ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന സുമേഷിന്റെ വല്ല്യച്ചനെ വഴിയില്‍ വെച്ച്‌ തെറിവിളിച്ചു. ( ഈ സംഭവത്തിനു ശേഷമാണ്‌ എന്നെ സൈക്കിളില്‍ കയറ്റുന്നതിനെക്കുറിച്ചുള്ള തര്‍ക്കം ഉണ്ടായതത്രേ. സ്വാഭാവികം.)

അഞ്ച്‌ - മുറ്റിച്ചൂര്‍ വളവ്‌ കഴിഞ്ഞ്‌ മൂത്രമൊഴിക്കാന്‍ വേണ്ടി സൈക്കിള്‍ നിര്‍ത്തിയപ്പോള്‍ ജിത്തിന്റെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു. അവിടുന്നു ജിത്തും ബാബുവും സൈക്കിളും തള്ളി നടന്നാണ്‌ വീട്ടില്‍ എത്തിയത്‌.

ആറ്‌ - എന്റെ കയ്യിലെ വാച്ച്‌ ഊരി പുല്ലമ്പുഴ ഷാപ്പിന്റെ സൈഡിലുള്ള പുഴയിലേക്കു വലിച്ചെറിഞ്ഞു. ഈ സംഭവം സത്യമാണെന്നതിന്‌ തര്‍ക്കമില്ല. കാരണം പിറ്റേന്ന് പാമ്പിന്റെ പടം പൊഴിച്ച്‌ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ എന്റെ കയ്യില്‍ വാച്ചുണ്ടായിരുന്നില്ല. പക്ഷേ എന്തിനാണിത്‌ ചെയ്തതെന്ന് ഇന്നും എനിക്കും കൂടെ ഉണ്ടായിരുന്നവര്‍ക്കും പിടികിട്ടിയിട്ടില്ല. പിറ്റേന്ന് വാച്ചിനേക്കുറിച്ച്‌ വീട്ടില്‍ പറയാന്‍ നല്ല നുണയൊന്നും കിട്ടാതെ, പരശുറാമിനു തലവെക്കണോ ജയന്തി ജനതക്കു തലവെക്കണോ എന്നു ചിന്തിച്ച്‌ ടെന്‍ഷനടിച്ചോണ്ടിരുന്നപ്പോള്‍, സ്വന്തം കയ്യീന്ന് അതേ മോഡല്‍ വാച്ച്‌ ഊരിത്തന്ന് എന്നെ സഹായിച്ച എന്റെ ചെറിയച്ചന്റെ മകന്‍ കൂടിയായ ഷജിലിനോടുള്ള നന്ദി ഞാന്‍ ഇവിടെ പ്രകാശിപ്പിക്കട്ടെ.

ഏഴ്‌ - അഷ്ടമിരോഹിണി നാളിലെ ശോഭയാത്രക്കുവേണ്ടി രണ്ടുസൈഡിലും കുരുത്തോലയൊക്കെ തൂക്കി വൃത്തിയാക്കിയിട്ടിരുന്ന ആനേശ്വരം അമ്പലത്തിലേക്കുള്ള വഴിയില്‍ എന്റെവക ചില അലങ്കാരങ്ങള്‍ കൂടി ചാര്‍ത്തി. അതിമനോഹരമായ മൂന്നു തങ്കവാളുകള്‍. അതും കൃത്യസമയത്ത്‌. ബോധമില്ലായിരുന്നതുകൊണ്ട്‌ കൃഷ്ണന്മാരും രാധമാരും വാളിനെ കവച്ചുവെച്ച്‌ കടന്നുപോകുന്ന ആ സീന്‍ മിസ്സ്‌ ആയിപ്പോയി. ( ദൈവം പൊറുക്കട്ടെ )

എല്ലാം എഴുതാന്‍ പോയാല്‍ ഈ ബ്ലൊഗ്‌ സൈറ്റ്‌ മതിയാകില്ലെന്നതുകൊണ്ടും പറയാനുള്ളതെല്ലാം കൂടുതല്‍ കൂടുതല്‍ തറനിരപ്പിലുള്ളതായതുകൊണ്ടും ഇത്രേം വെച്ച്‌ നിര്‍ത്തുന്നു. എന്തായാലും ഈ സംഭവത്തിനുശേഷവും പലതവണ, വിമലട്ടീച്ചറും അവരുടെ ഭര്‍ത്താവ്‌ അശോകേട്ടനും സുമേഷിന്റെ വല്ല്യച്ചന്‍ പ്രഭാകരേട്ടനും എല്ലാം എന്റെ സാന്നിധ്യത്തില്‍ വെച്ചുതന്നെ എന്റെ പിതാശ്രീയെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ ഈ സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നതിന്‌ അവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

വര്‍ക്കത്തുള്ള ഈ അരങ്ങേറ്റത്തിനുശേഷം ഞാന്‍ നല്ലൊരു കുടിയനായി മാറിയെങ്കിലും ഇത്രേം പേരെ വെറുപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വേറെ വെള്ളമടിപ്പരിപാടികള്‍ ഒന്നും പിന്നീടു ദൈവം സഹായിച്ച്‌ ഉണ്ടായിട്ടില്ല. മദ്യഭഗവാനേ, നിനക്കു നന്ദി.