Feb 13, 2009

അളിയനാണളിയാ ശരിക്കും അളിയന്‍

വെങ്കിടങ്ങില്‍ എണ്റ്റെ വീട്ടില്‍ നിന്നു അധികം അകലെയല്ലാതെ ഒരു ചായക്കട നടത്തിയിരുന്ന ആളാണ്‌ അളിയന്‍. അളിയനൊരിടത്തും ആറുമാസത്തില്‍ കൂടുതല്‍ ഉറച്ചുനിക്കാറില്ല. കുറച്ചുനാള്‌ കണ്ണോത്ത്‌, പിന്നെ തൊയക്കാവ്‌, അല്ലെങ്കില്‍ മുല്ലശ്ശേരി...അളിയനങ്ങിനെ കറങ്ങിക്കൊണ്ടിരുന്നു. അളിയന്‍ എന്നറിയപ്പെട്ടിരുന്ന ഈ കക്ഷിയുടെ ശരിക്കുള്ള പേരെന്താണെന്ന്‌ എനിക്കിന്നും അറിയില്ല. അല്ലേലും അങ്ങോര്‍ക്കൊരു പേരിണ്റ്റെ ആവശ്യം ഉണ്ടായിരുന്നില്ല. അളിയനെ എല്ലാരും അളിയന്‍ എന്നു വിളിച്ചു. അളിയനും എല്ലാരേം അളിയാന്നു വിളിച്ചു. അങ്ങനെ എല്ലാരുടേം അളിയനായി പുള്ളി ആനന്ദത്തോടെ വാണു.

പരിചയമുള്ള ആരെങ്കിലും കടയുടെ മുന്നില്‍ക്കൂടി പോയിട്ട്‌ കടയില്‍ കയറാതിരുന്നാല്‍ അളിയനു വല്ല്യ വിഷമമായിരുന്നു. ചായ കുടിക്കണമെന്നൊന്നുമില്ല. കക്ഷിക്കു കുറച്ചുനേരം കത്തിവെക്കാന്‍ ആളെക്കിട്ടിയാല്‍ മതി. കത്തി എന്നു പറയുമ്പോള്‍, നിസ്സാരവല്‍ക്കരിക്കരുത്‌. അതൊരു കൊടുവാളിന്‍മേള്‍ കെട്ടിവെച്ച വാക്കത്തിയുടെ അറ്റത്ത്‌ കഠാര പിടിപ്പിച്ച പോലത്തെ മൊതലായിരുന്നു. മോള്‍ക്കു വന്ന കല്യാണക്കാര്യം പറയണ അപ്പാവിയോട്‌ അളിയന്‍ പറഞ്ഞവസാനിപ്പിക്കണത്‌ സൂര്യനെല്ലിയിലെ സ്ത്രീപീഡനവും ബില്‍ ക്ളിണ്റ്റണ്റ്റെ അവിഹിതബന്ധവുമൊക്കെയാകും.

അളിയണ്റ്റെ വേറൊരു പ്രത്യേകത സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന മാത്തമാറ്റിക്കല്‍ തെറികളാണ്‌. "അവണ്റ്റമ്മേടെ ലാസാഗു", "പോടാ ഗുണനപ്പട്ടിക മോനേ"....ഇങ്ങിനെ കൊറേയുണ്ട്‌. ചൂടായാല്‍ പിന്നെ നിക്കണത്‌ അമ്പലത്തിലാണേലും അളിയണ്റ്റെ വായില്‍ തെറിയേ വരൂ. അളിയനോട്‌ തിരിച്ചെന്തേലും ഒടക്കിപ്പറയാന്‍ എല്ലാരും മടിച്ചിരുന്നതും അളിയനിലെ ഈ പ്രത്യേക സിദ്ധി കോണ്ടാണ്‌. അളിയന്‍ പലപ്പോഴയി പലരുടേയും ചോര ഇങ്ങിനെ ഊറ്റിയൂറ്റിക്കുടിക്കണത്‌ കണ്ട്‌ ആസ്വദിച്ചിട്ടുള്ള ഈയുള്ളവന്‍ ഒരിക്കല്‍ അളിയണ്റ്റെ കത്തിക്കിരയായി. ആ കദനകഥ ഇവിടെ...

മജീദിക്കാണ്റ്റെ വീടിണ്റ്റെ സൈഡിലായിരുന്നു അളിയണ്റ്റെ കട. ഒരുദിവസം, എന്നു വെച്ചാല്‍ സംഭവദിവസം. ഷൈജണ്റ്റെ വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. അളിയണ്റ്റെ കണ്ണില്‍ പെടാതിരിക്കാന്‍ ആവുന്നതു ശ്രമിച്ചെങ്കിലും അന്നെണ്റ്റെ കൂടെ ചെകുത്താനായിരുന്നു. ദൈവം ലീവായിരുന്നു.

"എവിട്ക്ക്യണ്ടാ ചുള്ളാ, ഷാപ്പില്‍ക്കാ?"

തീര്‍ന്നു. ഇന്നത്തെ ദിവസം ഈ ചായക്കടക്കുള്ളില്‍.

"ഏയ്‌, ഞാന്‍ നമ്മടെ ഷൈജണ്റ്റെ വീട്ടീക്കാ"

 ഒരു വളിച്ച ചിരി ചിരിച്ച്‌ ഞാന്‍ കടയില്‍ കേറി. മനസ്സില്ലാമനസ്സോടെ പറഞ്ഞു
 
"ഒരു ചായ"

കടയിലപ്പോള്‍ ആകെ അഞ്ചാറാള്‍ക്കാരേ ഉള്ളൂ. അവരുടെയൊക്കെ മുഖഭാവത്തില്‍ നിന്ന്‌, അളിയന്‍ അവരെ പോസ്റ്റ്മോര്‍ട്ടം കഴിച്ചിട്ടിരിക്ക്യാണെന്ന്‌ വ്യക്തം. അതുകൊണ്ടുതന്നെ ഇന്നത്തെ ഇര ഞാന്‍ ആകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു ഞാന്‍ മനസ്സിലാക്കി.

ആരും മിണ്ടല്ലേ, കടയില്‍ ഉള്ള എല്ലാരും കുറച്ചുനേരത്തേക്കെങ്കിലും ഊമകളായിപ്പോണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു ഞാന്‍ ഇരുന്നു. ദാണ്ടെ കെടക്കണ്‌...ഒരാവശ്യവുമില്ലാതൊരു ഡയലോഗ്‌...ഒരു കാരണവരുടെ വക...പുറത്ത്‌ ടെലിഫോണ്‍ കേബിളിനു വേണ്ടി കുഴിയെടുത്തോണ്ടു നിക്കണ തമിഴന്‍മാരെ നോക്കിക്കൊണ്ട്‌.

"ഇവന്‍മാരെയൊക്കെ കണ്ടുപഠിക്കണം. എന്തു പണീം ചെയ്യാന്‍ ഒരു മടീമില്ല. നമ്മടെ പിള്ളേര്‍ക്കൊക്കെ ഈ വക പണിക്കെറങ്ങാന്‍ മടിയല്ലേ? പണിയില്ലാന്നു പറഞ്ഞ്‌ കെടന്നു കരയാനല്ലേ അറിയൂ"

ഒന്നു നിര്‍ത്തൂ മൈ ഡിയര്‍ അങ്കിള്‍, എന്ന ഭാവത്തോടേ അങ്ങോരെ ദയനീയമായി നോക്കിയ എന്നൊട്‌ അതിക്രൂരമായി, പറഞ്ഞോണ്ടിരുന്നതിണ്റ്റെ ബാക്കിയായി പുള്ളി ചോദിച്ചു

"അല്ലേ?"

എന്തു മറുപടി പറഞ്ഞാലും ബീഡീം കത്തിച്ച്‌ വെടിക്കെട്ടുപുരയിലേക്കു ചാടണതിനു തുല്യമായിരിക്കും. അതുകൊണ്ടു ഒന്നും പറയാന്‍ നിന്നില്ല. വെറുതേ ഒന്നു ചിരിച്ചു.

"നീയെന്തൂട്ടിനണ്ട്രാ ചിരിക്കണേ?"

തീര്‍ന്നു. ചോദ്യം എന്നോടാണ്‌. സംഭവം അളിയണ്റ്റെ കോടതി എടുത്തുകഴിഞ്ഞു. ഇനി ഒന്നേ ബാക്കിയുള്ളൂ. കാപ്പിറ്റല്‍ പണിഷ്മെണ്റ്റ്‌. ദയനീയമായി ഞാന്‍ അളിയനെ നോക്കി. അളിയന്‍ സ്വയം ഉത്തരവും പറഞ്ഞു. 

"അഹങ്കാരം. അല്ലാണ്ടെന്താ"

ഈശ്വരാ...ഇന്നു കണികണ്ടവനാരായാലും, അവനടുത്ത ജന്‍മത്തില്‍ അളിയണ്റ്റെ മോനായിപ്പോട്ടെ. 

"ജോലി ഇല്ലാണ്ട്‌ കഷ്ടപ്പെടുമ്പഴ്ള്ള വെഷമോന്നും നെനക്കറിയില്ലല്ലോ. നെനക്കു ജോലീണ്ട്‌, കാശ്ണ്ട്‌. പിന്നെന്തൂട്ട്‌ തേങ്ങ്യാ" 

എനിക്കൊന്നും മനസ്സിലാവണില്ല. ഇയാളിതെങ്ങോട്ടാണ്‌ വണ്ടി ഓടിച്ചുകേറ്റണത്‌. 

"അളിയാ, അതിനു ഞാനൊന്നും... "

"അതേന്നേയ്‌, നീയൊന്നും കഷ്ടപ്പാടെന്താന്ന്‌ അറിഞ്ഞിട്ട്ണ്ടാവില്ലല്ലോ. പഠിച്ചെറങ്ങുമ്പളക്കും ജോലി...അതും വെര്‍തെ കുത്തിയിരുന്നുട്ള്ള പണി... സുഖിക്ക്യല്ലേ" 

"അളിയാ, അതിനിപ്പൊ ഞാനെന്തൂട്ടു പറ... "

ഞാനെന്തു പറയാന്‍ ശ്രമിച്ചാലും അപ്പോത്തന്നെ അളിയന്‍, കൊടുംവളവ്‌ കാണുമ്പോ ആവേശം മൂക്കണ സൂപ്പര്‍ ഫാസ്റ്റ്‌ ഡ്രൈവറെപ്പോലെ ഒരു ഹോണ്‍ പോലുമടിക്കാതെ എന്നെ ഓവര്‍ടേക്ക്‌ ചെയ്തുകേറും. 

"ഏയ്‌, നീയൊന്നും പറയണ്ട്രാ..നീയൊക്കെ വല്ല്യ കുണ്‍സ്രാളോളല്ലെ... അല്ലെങ്കി നീയീ പണിയില്ലാത്തോരെ പറ്റി ഇങ്ങിനെ പറയോ" 

ദൈവേ, പറാഞ്ഞതും എണ്റ്റെ തലേലായാ. ഞഞ്ഞായി. കടയിലുള്ള എല്ലാവരും ഇപ്പൊ എന്നെയാണ്‌ നോക്കണത്‌. ഒരു കുത്തകമുതലാളിയെ കണ്ട കമ്മ്യൂണിസ്റ്റ്കാരെപ്പോലെ. ഈ കുരിശു മൊത്തം ഉണ്ടാക്കിയ ആ ഒടുക്കത്തെ ഡയലോഗടിച്ച കാര്‍ന്നോരു പോലും "ഇവനെയൊക്കെ വെടിവെച്ചുകൊല്ലണം" എന്ന രീതിയിലാണെന്നെ നോക്കണത്‌. കശ്മല്‍ ഫെല്ലോസ്‌. സ്വന്തം തലയില്‍ തൂറീട്ട്‌ പോണ കാക്കയെ നോക്കി ഒന്നു കൊഞ്ഞനം കാണിക്കാന്‍ പോലും കഴിയാത്ത ഒരു പാവം കരിങ്കല്‍ പ്രതിമയുടെ അവസ്ഥയിലായി ഞാന്‍.

"നമ്മടെ പിള്ളേരൊന്നും ഈ പണിക്കെറങ്ങണില്ലന്നല്ലേ നീ പറയണെ. ഇതിനെറങ്ങണ തമിഴന്‍മാര്‍ക്കും തെലുങ്കന്‍മാര്‍ക്കുമൊക്കെ കിട്ടണ കൂലി എത്രയാന്നു നീ ആലോയിച്ച്ട്ട്ണ്ടാ എപ്പളെങ്കിലും? നീ പറ. അതും വെച്ച്‌ അവരെങ്ങിനെയാകും ജീവിക്കണതെന്ന്‌ നീ നോക്കീട്ട്ണ്ടാ? അല്ല, നീ പറ" 

എടക്കെടക്ക്‌ "നീ പറ" "നീ പറ" എന്ന്‌ അളിയന്‍ പറയണ്ണ്ടെങ്കിലും അതു വെറുതെ ഹോട്ടലില്‍ പുട്ടിണ്റ്റെടേല്‌ തേങ്ങ ഇടണപോലെ നാമമാത്രമായൊരു പരിപാടിയായിരുന്നു, എന്നെക്കൊണ്ട്‌ എന്തേലും പറയിപ്പിക്കാന്‍ അളിയന്‍ ഉദ്ദേശിച്ചിരുന്നില്ല. 

"നമ്മള്‌ ഒരു പണിയെടുക്കണുണ്ടെങ്കില്‍ അതെന്തിനാ? ജീവിക്കന്‍. കാശ്ണ്ടാക്കന്‍. വീട്ടുകാരെ മര്യാദക്ക്‌ നോക്കാന്‍. ഇത്‌വല്ലതും ഈ പണ്യൊണ്ട്‌ നടക്കോ? ഇവ്റ്റോള്‌ കുടുംബടക്കാണീ എറങ്ങണത്‌. ക്ടാങ്ങള്‌ വരെണ്ടാവും പണിക്കെറങ്ങാന്‍. ന്നിട്ടും കിട്ടണത്‌ എന്തൂട്ട്ന്‍ണ്ടാവും? കെടക്കണത്‌ ദേ ആ പറമ്പില്‌ ടെണ്റ്റടിച്ചിട്ട്‌. തൂറണത്‌ വല്ലോണ്റ്റേം പറമ്പില്‌. കുളിക്കണത്‌ തോന്ന്യേപോലെ വല്ലോടത്തും. നീയാണെങ്കി ഇങ്ങിനൊരു പണി കിട്ട്യാ അതിന്‌ പോവോ അതോ ഇത്തിരീം കൂടി നല്ല പണി കിട്ട്വോന്ന്‌ നോക്ക്വോ? അത്യാവശ്യം മാന്യമായി ജീവിക്കാന്‍ പറ്റണ കൂലി കൊടുത്താല്‍ നമ്മടെ പിള്ളേരും ചെയ്യും എന്തു പണീം. " 

അളിയാ...അളിയന്‍ പറഞ്ഞതെല്ലാം സത്യം. എല്ലാം ഞാന്‍ സമ്മതിക്കുന്നു. എന്നാലും എന്തിനീ ക്രൂരത എന്നോട്‌? ഞാന്‍ ചെയ്ത തെറ്റെന്ത്‌? വൈ ഷുഡ്‌ ഐ? 

അളിയനാണെങ്കില്‍ ഓരോ ഡയലോഗിനും ഒരു കട്ട വെച്ച്‌ സൌണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യണുമുണ്ട്‌. ഇപ്പോ ഏതാണ്ട്‌ എണ്റ്റെ വീട്ടില്‍ കേള്‍ക്കാവുന്ന ശബ്ദത്തിലാണ്‌ കീറണത്‌. വഴീക്കൂടെ പോണോരുവരെ നോക്കിത്തൊടങ്ങി. ഇനീം മിണ്ടാതിരുന്നാല്‍ പാടാ. ഞാന്‍ ഒരു അഹങ്കാരിയായ, തൊഴില്‍ രഹിതരെ പുച്ചിക്കുന്ന ബൂര്‍ഷ്വയായി വാഴ്ത്തപ്പെടും. അതുകൊണ്ട്‌, അതുകൊണ്ട്‌ മാത്രം ഞാന്‍ പ്രതികരിച്ചു. 

"അളിയന്‍ കൊറെ നേരായല്ലാ കെടന്ന്‌ തൊള്ളതൊറക്കണ്‌? വല്ലോരും പറഞ്ഞേന്‌ മറുപടി എണ്റ്റെ നെഞ്ഞത്ത്‌ കേറിനിന്നട്ടാണാ പറയണത്‌?" 

ഹാവൂ, ഇത്രയെങ്കിലും പറയാന്‍ സാധിച്ചു. അളിയന്‌ പക്ഷേ കൂസലൊന്നുമില്ല. 

"അല്ല, പറയാരുന്നു. കാര്യമറിയാണ്ട്‌ വായീത്തോന്നീത്‌ വിളിച്ചുപറയണകേട്ടാ മിണ്ടാണ്ടിരിക്കാന്‍ പറ്റോ" 

ഈ എടപാട്‌ മുഴോനും ണ്ടാക്കീട്ട്‌, നിസ്സാരമായി എണ്റ്റടുത്തേക്ക്‌ വന്നിട്ട്‌ അളിയന്‍ പറഞ്ഞു. 

"ഇന്നാടാ ചായ" 

കൊണ്ടോയി തന്‍റപ്പന്‌ കൊടുക്കെടോ എന്നാണ്‌ മനസ്സില്‍ വന്നത്‌. പറഞ്ഞില്ല. പറഞ്ഞെങ്കില്‍ ചെലപ്പോ വല്ലടത്തും ഇരിക്കണ ലതെടുത്ത്‌ ലിവിടെ വെച്ചെന്നുപറയണപോലെയാകും. ചായ വാങ്ങിക്കുടിച്ച്‌, അളിയണ്റ്റെ നാക്ക്പ്പയറ്റെല്ലാം കഴിഞ്ഞ്‌ ബാക്കിയുള്ള എന്നേം കൊണ്ട്‌ ഞാന്‍ പോയി. 

അളിയന്‍ അന്നു പറഞ്ഞതൊന്നും എന്നോടുള്ള ദേഷ്യം കൊണ്ടല്ല എന്നെനിക്കറിയാം. എന്നാലും പറയാത്ത കാര്യത്തിനു പഴി കേട്ടതിണ്റ്റെ ഒരു വിഷമം അന്നുണ്ടായിരുന്നു.

പക്ഷേ ഇന്ന്‌, തൊഴിലില്ലായ്മയും തൊഴില്‍ നഷ്ട്ടപ്പെടലും ഒരുപാട്‌ വാര്‍ത്തകള്‍ക്ക്‌ ആധാരമാകുന്ന ഈ സമയത്ത്‌, അളിയണ്റ്റെ വാക്കുക്കള്‍ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്തുന്നപോലെ...തൊഴിലില്ലായ്മയേയും തൊഴില്‍രഹിതരായ ലക്ഷക്കണക്കിനു പേരെയും കുറിച്ചുള്ള ഒരു സാധാരണക്കാരണ്റ്റെ ആശങ്കകള്‍ മാത്രമായിരുന്നു ആ വാക്കുകള്‍ എന്ന്‌ ഞാന്‍ അറിയുന്നു. 

ഇന്ന്‌ അളിയന്‍ എവിടെയാണെന്നെനിക്കറിയില്ല. ഒന്നുറപ്പ്‌. ഏതെങ്കിലും നാട്ടില്‍ ഒരു ചായക്കടയില്‍ പുറത്തേക്കുനോക്കിനിന്ന്‌ വഴീല്‍ക്കൂടി പോണ ആരോടെങ്കിലും ചോദിക്കണുണ്ടാകും.

"ചുള്ളാ, ഷാപ്പില്‍ക്കാ?"

12 comments:

തെന്നാലിരാമന്‍‍ said...

അളിയനെ എല്ലാരും അളിയന്‍ എന്നു വിളിച്ചു. അളിയനും എല്ലാരേം അളിയാന്നു വിളിച്ചു.

Bindhu Unny said...

അളിയനിപ്പഴും ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ടാവും. :-)

ശ്രീ said...

ഒരു തനി നാട്ടിന്‍‌പുറത്തുകാരനായ അളിയനെ ഇഷ്ടപ്പെട്ടു.
:)

OAB/ഒഎബി said...

സ്വന്തം തലയില്‍ തൂറീട്ട്‌ പോണ കാക്കയെ നോക്കി ഒന്നു കൊഞ്ഞനം കാണിക്കാന്‍ പോലും കഴിയാത്ത ഒരു പാവം കരിങ്കല്‍ പ്രതിമയുടെ അവസ്ഥയിലായി ഞാന്‍; ഈ വരികൾ കൂടുതൽ രസിപ്പിച്ചു.

തമാശയിൽ കൂടി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ. നമ്മുടെ നാടും നാട്ടാരും....?എങ്ങോട്ടുള്ള പോക്കാ ഇതെന്ന് അറിയില്ല.

പാവത്താൻ said...

സ്വന്തം തലയില്‍ തൂറീട്ട്‌ പോണ കാക്കയെ നോക്കി ഒന്നു കൊഞ്ഞനം കാണിക്കാന്‍ പോലും കഴിയാത്ത ഒരു പാവം കരിങ്കല്‍ പ്രതിമയുടെ അവസ്ഥയിലായി ഞാന്‍.

പാവത്താൻ said...

എഴുതി പോസ്റ്റ്‌ ചെയ്തിട്ടു നോക്കിയപ്പോൾ എന്നെക്കാൾ മുൻപെ ഒ എ ബി ഇതു തന്നെ എഴുതിയിരിക്കുന്നു..എന്തായാലും രസമായി...

ചങ്കരന്‍ said...

ആളിയന്‍ കഥ അവതരണം കലക്കീ..

ഏ.ആര്‍. നജീം said...

ഞാനെന്തു പറയാന്‍ ശ്രമിച്ചാലും അപ്പോത്തന്നെ അളിയന്‍, കൊടുംവളവ്‌ കാണുമ്പോ ആവേശം മൂക്കണ സൂപ്പര്‍ ഫാസ്റ്റ്‌ ഡ്രൈവറെപ്പോലെ ഒരു ഹോണ്‍ പോലുമടിക്കാതെ എന്നെ ഓവര്‍ടേക്ക്‌ ചെയ്തുകേറും.


ഹ ഹാ.... ഈ അളിയന്‍ ഒരു അളിയനാണല്ലോ.

കലക്കീട്ടോ...

തെന്നാലിരാമന്‍‍ said...

ബിന്ദു - അങ്ങനല്ലെങ്കില്‍ പിന്നെ അളിയനെന്തൂട്ടളിയനാണെന്നെയ്‌ :-)
ശ്രീ - നന്ദി:-)
ഒ.എ.ബി - നാടോടുമ്പോള്‍ നടുവേ :-) പാവത്താന്‍ - വായിച്ചതിനും കമണ്റ്റിയതിനും നന്ദി മാഷെ...
ചങ്കരേട്ടാ - നന്ദീട്ടോ..
നജീമിക്കാ - അളിയന്‍ ഒരു ഒന്നൊന്നര അളിയനാണ്‌ :-) നന്ദി

നിരക്ഷരൻ said...

ആ മാത്തമാറ്റിക്കല്‍ തെറീസ് മുഴുവനും ഒന്നു അറിഞ്ഞിരുന്നേല്‍ നന്നായിരുന്നു.... :) ഇടയ്ക്ക് വെച്ച് കാച്ചാല്ലോ :)

വിജയലക്ഷ്മി said...

ഈ പോസ്റ്റ് വളരെ രസകരമായി തോന്നി ...ആശംസകള്‍ !

തെന്നാലിരാമന്‍‍ said...

നിരക്ഷരന്‍ ഭായ്‌, അതു മൊത്തം പറയാന്‍ നിന്നാല്‍ അതിനേ സമയം കാണൂ... :-) നന്ദി മാഷ്‌

വിജയലക്ഷ്മിച്ചേച്ചീ... നന്ദി